കൊല്ലം
മുൻഗണനാ റേഷൻ കാർഡ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് സ്‌മിത. ഗൾഫിൽ വാഹനാപകടത്തിൽപ്പെട്ട് ജോലിക്ക് പോകാനാകാതെ നാട്ടിലെത്തിയിട്ട് വർഷങ്ങളായി. ചികിത്സയ്‌ക്ക് നല്ലൊരു തുക വേണ്ടി വരും. വാടക വീട്ടിലാണ് താമസം. മുൻഗണനാ കാർഡ് കിട്ടിയതോടെ വലിയ സഹായമായി –- ചവറ തെക്കുംഭാഗം മാലിഭാഗം സ്വദേശി സ്‌മിതയുടെ വാക്കുകളിൽ നിറയുന്നത് സർക്കാരിനോടുള്ള നന്ദി.
എൽഡിഎഫ് സർക്കാരിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ 11,135 പേർക്കാണ് പുതുതായി ബിപിഎൽ കാർഡ് നൽകുക. ഇത് ഉൾപ്പെടെ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 23635 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് അനുവദിച്ചു.ജില്ലയിൽ അനർഹർ കൈവശം വച്ച 3586 മുൻഗണനാ കാർഡുകൾ സറണ്ടർ ചെയ്‌തു. കഴിഞ്ഞ ജൂലൈ 16 മുതൽ മാർച്ച് ഒമ്പത് വരെയുള്ള കണക്കാണിത്. നിലവിൽ 7,81,702 കാർഡുകളാണ് ജില്ലയിൽ ഉള്ളത്. അതിൽ 47754 മഞ്ഞ കാർഡും 3,11,985 പിങ്ക് കാർഡും ഉൾപ്പെടുന്നു. 1,92,619 നീലകാർഡും 2,28,486 വെള്ള കാർഡും ഉണ്ട്.
കാർഡും കടയും സ്മാർട്ട്
ഇതിനകം ജില്ലയിൽ റേഷൻ കാർഡുകൾ സ്‌മാർട്ട് കാർഡ് ആക്കിയത് 32157 കുടുംബം. പുസ്തക രൂപത്തിലുള്ള റേഷൻകാർഡ് കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനാണ് എടിഎം കാർഡുകളുടെ മാതൃകയിൽ സ്‌മാർട്ടാക്കിയത്. കാർഡുവഴി 5000 രൂപ വരെ ട്രാൻസാക്‌ഷൻ നടത്താനുമാകും. ഇതിനായി വാണിജ്യബാങ്കുകളുടെ സഹായത്തോടെ റേഷൻകടകളിൽ എടിഎം തുറക്കും. പദ്ധതിയുടെ ഭാഗമാകുന്ന ബാങ്കിൽ ഗുണഭോക്താവ് അക്കൗണ്ടെടുത്ത് മതിയായ ബാലൻസ് ഉറപ്പാക്കിയാൽ പണം പിൻവലിക്കാനാകും.
ജില്ലയിൽ രണ്ട് റേഷൻ കടകൾ ആദ്യ ഘട്ടത്തിൽ സ്‌മാർട്ടാകും. ചടയമംഗലം, അച്ചൻകോവിൽ എന്നിവിടങ്ങളിലാണ് കെ സ്‌റ്റോർ നിലവിൽ വരിക. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉദ്‌ഘാടനം നടക്കും. മാവേലി സ്‌റ്റോറുകളിൽ ലഭ്യമാകുന്ന 13 ഇനം പലവ്യജ്ഞനങ്ങളും സബ്‌സിഡി നിരക്കിൽ കെ സ്‌റ്റോർ വഴി വിതരണംചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഡിഎസ്‌ഒ സി വി മോഹൻകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..