പത്തനാപുരം
താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ നൽകിയ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി പറഞ്ഞു. എച്ച്എംസി കൂടുകയും ആളുപത്രി പ്രവർത്തനം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിനെയും എംഎൽഎയെയും കരിവാരിത്തേക്കാൻ വ്യാജ പ്രചാരണം നടത്തുകയാണ് ചില മാധ്യമങ്ങൾ.
മാർച്ചിൽ ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ മുടക്കി എക്സ്റേ യൂണിറ്റ് സ്ഥാപിച്ചു. താൽക്കാലികമായി ഒരു ഫാർമസിസ്റ്റിനെ നിയമിച്ചിട്ടുണ്ട്. മരുന്ന് വാങ്ങൽ പാലിയേറ്റീവ് കെയർ, ദൈനംദിന ചെലവ് എന്നിവയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ചുവരുന്നു. രോഗികളുടെ താമസസൗകര്യവും മരുന്ന് വാങ്ങലും വാക്സിനേഷനും ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. കെ ബി ഗണേഷ്‌കുമാർ എംഎൽഎ മുൻകൈയെടുത്ത് അനുവദിച്ച 78 കോടി രൂപ വിനിയോഗിച്ച് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമിക്കാൻ രണ്ടേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്.
കെട്ടിടത്തിന്റെ അന്തിമപ്ലാൻ അംഗീകരിച്ചാൽ നിർമാണം ആരംഭിക്കും. വൈകിട്ട് ആറിനുശേഷം ഒപി സൗകര്യം ലഭ്യമാകാത്തത് ഡോക്ടർമാരുടെ അഭാവംമൂലമാണ്. നിലവിൽ അഞ്ച് ഡോക്ടർമാർ കുറവാണ്. ഇത് ഉടൻ പരിഹാരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
സ്റ്റാഫ് നഴ്സ് ഒഴിവുകൾ നികത്താനും ജീവനക്കാരെ നിയമിക്കാനും ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. നടപടി ഉണ്ടാകുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്–- പ്രസിഡന്റ് ആനന്ദവല്ലി വാർത്താകുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..