കരുനാഗപ്പള്ളി
ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി തുടങ്ങി. ആദ്യഘട്ട ത്രീഡി വിജ്ഞാപനമിറങ്ങിയ കരുനാഗപ്പള്ളി യൂണിറ്റിന്റെ ഭാഗമായ ഓച്ചിറയിലാണ് നടപടി തുടങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ ഓച്ചിറ റീജൻസി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിന്റെ അടിത്തറ ഭിത്തി പൊളിച്ചുനീക്കിയാണ് പ്രവൃത്തി തുടക്കമായത്.
ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ ഡി രാധാകൃഷ്ണൻ, സ്പെഷ്യൽ തഹസിൽദാർ കെ ഷീല, ഡെപ്യൂട്ടി തഹസിൽദാർ സജീവ്കുമാരൻനായർ, ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫീസർ എം കെ റഹ്മാൻ, ഹരീന്ദ്രനാഥൻനായർ, രാജശേഖരൻ, നിർമാണക്കരാർ കമ്പനിയായ വിശ്വ സമുദ്ര കമ്പനി പബ്ലിക് റിലേഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണൻ, പ്രൊജക്ട് ഹെഡ് രാമയ്യ, ശങ്കരനാരായണപിള്ള, റഹിം, രമേശ്. ഹാഷിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ആദ്യ ദിവസം ഏഴ് നിർമിതികൾ പൊളിച്ചുനീക്കി. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് കരാർ കമ്പനിക്ക് കൈമാറിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ പൊളിക്കുന്നത്. കച്ചവട വ്യാപാര സ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ഒഴിവാക്കി.
ജില്ലയിൽ 33 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വീതികൂട്ടുന്നത്. 6.42 ഹെക്ടർ സ്ഥലം ഇതിനകം ഏറ്റെടുത്തു. നഷ്ടപരിഹാരമായി 292 കോടി രൂപ കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..