കൊച്ചി
എറണാകുളം അങ്കമാലി അതിരൂപതയിൽ ഒന്നൊഴികെ 399 പള്ളിയിലും ഞായറാഴ്‌ച ജനാഭിമുഖ കുർബാന നടന്നു. ആലുവ പ്രസന്നപുരം പള്ളിയിൽമാത്രം ഏകീകരിച്ച കുർബാന നടത്തി. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട് ചാപ്പലിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയരീതിയിൽ അൾത്താരയ്‌ക്ക് അഭിമുഖമായി കുർബാന അർപ്പിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലാണ് പുതിയക്രമത്തിൽ കുർബാന നടത്താൻ കർദിനാൾ തീരുമാനിച്ചിരുന്നത്. എന്നാൽ, സുന്നഹദോസ് തീരുമാനത്തിനെതിരായ സർക്കുലർ പള്ളിയിൽ വായിച്ചിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന് കരുതിയാണ് സഭാ ആസ്ഥാനത്തെ ചാപ്പലിലേക്ക് മാറ്റിയത്. ഞായർമുതൽ സഭയ്‌ക്കുകീഴിലുള്ള എല്ലാ പള്ളിയിലും ഏകീകരിച്ച കുർബാന അർപ്പിക്കണമെന്നായിരുന്നു തീരുമാനം. ഇതിനിടെയാണ് സുന്നഹദോസ് തീരുമാനത്തിനെതിരെ സെക്രട്ടറികൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽനിന്ന് ഇളവു വാങ്ങിയത്. പഴയ രീതി തുടരണമെന്നും സർക്കുലർ ഇറക്കി.
സഭയ്‌ക്ക് പൂർണ ഐക്യത്തിന്റേയും സമാധാനത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്ന് ജോർജ് ആലഞ്ചേരി പറഞ്ഞു. ബിഷപ് ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ തള്ളി കർദിനാൾ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..