26 April Friday

ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


കവളങ്ങാട്
ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശേരിച്ചിറ സുരാജ് (25), വയലാർ ചിറയിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് ശരത് (28) എന്നിവരെയാണ് ഊന്നുകൽ പൊലീസ് പിടികൂടിയത്.

ഒക്ടോബർ മൂന്നിന്‌ രാത്രി ഒമ്പതോടെ പനക്കുഴി പാലത്തിനുസമീപം മദ്യപിച്ച് വഴിയിൽ തടസ്സമുണ്ടാക്കിയ സംഘം കാറിൽ പോവുകയായിരുന്ന ദമ്പതികളെ പിടിച്ചിറക്കി മർദിച്ചു. മർദനത്തിൽ ചുള്ളിക്കണ്ടം പാറയിൽ ജിനോ പി വർഗീസിന് സാരമായി പരിക്കേറ്റു. ജിനോയുടെ ഭാര്യയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ചു. തിരിച്ചുപോകുന്നതിനിടെ സംഘം ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് ബലംപ്രയോഗിച്ച് തുറക്കാൻ ശ്രമിച്ചു.

വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. അവിടെയുണ്ടായിരുന്ന രണ്ടുപേരെയും തള്ളിയിട്ട് വാഹനവുമായി രക്ഷപ്പെട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതിയാണ്. മൂവാറ്റുപുഴ ഡിവൈഎസ്‌പി  മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ ജി ഋഷികേശൻനായർ, എസ്ഐമാരായ കെ ആർ ശരത്‌ചന്ദ്രകുമാർ, ഷാജു ഫിലിപ്പ്, എഎസ്ഐമാരായ എം എം ബഷീർ, ടി എം ഇബ്രാഹിം, പി എ മനാഫ്, എസ്‌സിപിഒമാരായ കെ എസ് ഷനിൽ, എം ജി രജേഷ്, കെ എ നിയാസുദീൻ എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top