കൊച്ചി
കൈകളിൽ വരയ്‌ക്കുന്ന മെഹന്തി, വീടിന്റെ മതിലിൽ പരീക്ഷിച്ച് മട്ടാഞ്ചേരി സ്വദേശിനി എം എസ് ഷിഫാന. ‘മൊയ്‌തീൻ കാ ഹൗസ്’ എന്ന സ്വന്തം വീടിന്റെ 42 ചതുരശ്ര അടിയുള്ള മതിലിലാണ് മെഹന്തി ആർട്ടിസ്‌റ്റുകൂടിയായ ഷിഫാന ചിത്രങ്ങൾ വരച്ചത്. ഒരുവർഷംമുമ്പ് 16 മണിക്കൂറെടുത്ത് മതിലില്‍ തീര്‍ത്ത മൈലാഞ്ചിച്ചോപ്പ് ഇന്നും മായാതെ മതിലിലുണ്ട്.
പതിമൂന്നാംവയസ്സില്‍ വീട്ടുകാരുടെ കൈകളില്‍ മെഹന്തി കോൺ ഉപയോഗിച്ച് തുടങ്ങിയ വരയ്ക്കല്‍ സൗഹൃദങ്ങളിലേക്കും കല്യാണവേദികളിലേക്കും വ്യാപിച്ചു. നല്ല വരുമാനം കിട്ടിത്തുടങ്ങിയതോടെ സ്വന്തമായി മെഹന്തി കോണുകൾ ഉണ്ടാക്കിത്തുടങ്ങി. ഒലീവ് ഓയിലും പീട്രീ ഓയിലും ഉപയോഗിച്ചാണ് മെഹന്തി കോൺ നിർമിക്കുന്നത്.
കല്യാണജോലികളിൽനിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണമെന്നതാണ് വീടിന്റെ മതിലിൽ വരയ്‌ക്കാനുള്ള ആശയത്തിലേക്ക് എത്തിച്ചത്. റെക്കോഡ് പ്രതീക്ഷിച്ചായിരുന്നില്ല വരയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ മെഹന്തിമതില്‍ എന്ന പദവി നൽകി, ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സും വേൾഡ് ബുക് ഓഫ് റെക്കോഡ്‌സും ഹാർഡ്‌വാഡ് ബുക് ഓഫ് റെക്കോഡ്‌സും ആദരിച്ചു. മതിലിലെ വരകൾ കണ്ട് കഫേകളിൽ വരയ്‌ക്കാനുള്ള ക്ഷണവും ലഭിച്ചിട്ടുണ്ട്. ഭർത്താവ് എം ബി നിസാമും മൂന്നു മക്കളും പിന്തുണയുമായി ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..