മലപ്പുറം
നാൽപ്പത്തിനാലു ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിൽ ഉണ്ടാക്കിയ കരാർ മാനേജ്മെന്റ് അട്ടിമറിച്ചതിനെത്തുടർന്ന് സംഘടനകളുടെ ഐക്യവേദി നേതൃത്വത്തിൽ കേരള ഗ്രാമീൺ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. ജീവനക്കാരുടെ നിസ്സഹകരണ സമരം നൂറുദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു ധർണ. ജീവനക്കാർ 22, 23 തീയതികളിൽ പണിമുടക്കും.
ബാങ്കിൽ നിയമപ്രകാരം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാർ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഐക്യവേദി പ്രക്ഷോഭം തുടങ്ങിയത്. അനുകൂല തീരുമാനങ്ങളോടെ കരാർ ഉണ്ടാക്കുകയുംചെയ്തു. എന്നാൽ, തീരുമാനങ്ങളെല്ലാം മാനേജ്മെന്റ് ലംഘിക്കുകയും അട്ടിമറിക്കുകയുമായിരുന്നു. തുടർന്നാണ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിനിറങ്ങിയത്. ഒരുതവണ പണിമുടക്കും നടത്തി. ദ്വദിന പണിമുടക്കിലും തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ട്രേഡ് യൂണിയനുകളുടെയും ബഹുജനങ്ങളുടെയും ഉൾപ്പെടെ സഹായംതേടി സമരം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഐക്യവേദി തീരുമാനം. കഴിഞ്ഞദിവസം നടന്ന ധർണ പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കെജിബി ഓഫീസേഴ്സ് കോൺഗ്രസ് പ്രസിഡന്റ് കെ സി സുമേഷ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..