ആലുവ
പെരിയാർതീരം ഇനി മുളങ്കാടിന്റെ തണലും സംഗീതവുംകൊണ്ട് നിറയും. നാലു വർഷംമുമ്പ് ലോകപരിസ്ഥിതി ദിനത്തിൽ പെരിയാറിന്റെ തീരത്ത് സിപിഐ എം നട്ട ഇല്ലിത്തൈകൾ പടർന്നുപന്തലിച്ച് ഇന്ന് വലിയ മുളക്കൂട്ടമായി. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിന്റെ നേതൃത്വത്തിലായിരുന്നു ആലുവ മണപ്പുത്ത് ഇല്ലിത്തൈകൾ നട്ടത്. ലോക മുളദിനത്തോടനുബന്ധിച്ച് മുളങ്കാട് കാണാൻ വ്യവസായമന്ത്രി പി രാജീവ് ശനി വൈകിട്ട് അഞ്ചിന് മണപ്പുറത്തെത്തും.
‘പെരിയാറിനൊരു ഇല്ലിത്തണൽ’ ക്യാമ്പയിന്റെ ഭാഗമായി 2017ലാണ് സിപിഐ എം ഇല്ലിത്തൈകൾ നട്ടത്. നേര്യമംഗലംമുതൽ പെരിയാറിന്റെ ഇരുകരകളിലുമായി 100 കിലോമീറ്ററാണ് പദ്ധതി . മുള, മണ്ണിന്റെ സുരക്ഷാ കവചമാണെന്നും പ്രളയക്കെടുതികൾക്ക് ഒരു പരിധിവരെ പ്രതിവിധിയാകുമെന്നും മുൻകൂട്ടി കണ്ടാണ് പദ്ധതി തുടങ്ങിയത്. പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചതും ആദ്യമായാണ്. റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, സ്‌കൂൾ പിടിഎകൾ, വിദ്യാർഥി യുവജന കർഷകത്തൊഴിലാളി സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി കൈകോർത്തു.
2018-ലെ പ്രളയത്തിൽ ചെളിയടിഞ്ഞ കുണ്ടാലക്കടവ് മണപ്പുറം നടപ്പാത വൃത്തിയാക്കിയതോടെ പ്രദേശത്തുള്ളവർക്ക് ഇല്ലിക്കൂട്ടത്തിലൂടെ, ടൈൽ വിരിച്ച റോഡിലൂടെ പ്രഭാത–-സായാഹ്ന സാവാരികൾ ആസ്വാദ്യകരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..