കോട്ടയം
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം ‘സുകൃതം സുവർണം’ മാമ്മൻ മാപ്പിള ഹാളിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഉദ്‌ഘാടനം ചെയ്‌തു. അമേരിക്കയിലുള്ള അവർ അയച്ച സന്ദേശം കെ സി ജോസഫ് എംഎൽഎ വായിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സന്ദേശം എം എം ഹസൻ വായിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവർ ഡൽഹിയിൽനിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശംസ നേർന്നു. കോട്ടയത്ത് ഉദ്‌ഘാടനവേദിയിലേക്ക് ക്ഷണിച്ച 50 പ്രമുഖ വ്യക്തികളിൽ ചിലർ നേരിട്ടെത്തിയും ചിലർ ഓൺലൈനായും ആശംസ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി ആശംസ നേർന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആശംസ നേർന്നു. എതിർപക്ഷത്തെ നേരിടാനുള്ള കഴിവ് പ്രത്യേകമായി ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ പലതവണ ഏറ്റുമുട്ടിയ അനുഭവമുണ്ട്. പക്ഷേ ഉമ്മൻ ചാണ്ടിയുടെ സഭ്യമായ സമീപനം എന്നും ഓർമിക്കും. എപ്പോഴും കർമനിരതനായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും കോടിയേരി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ, എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരും നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, വിവിധ പത്രാധിപന്മാർ എന്നിവരും ആശംസ അറിയിച്ചു. യുഡിഎഫ് നേതാക്കളായ വയലാർ രവി, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം കെ മുനീർ, പി ജെ ജോസഫ്, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ മാണി, തോമസ് ചാഴികാടൻ എന്നിവരും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, റിട്ട. ജ. കെ ടി തോമസ്, വിവിധ സഭാ –- സമുദായ നേതാക്കളായ മാർ ജോർജ് ആലഞ്ചേരി, മാർ ക്ലീമീസ് കാതോലിക്കാ ബാവ, മാർ ജോസഫ് പൗവ്വത്തിൽ, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ, ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ സെബാസ്‌റ്റ്യൻ തെക്കേത്തെച്ചേരിൽ, തോമസ് കെ ഉമ്മൻ, തോമസ് മാർ തീമോത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പുന്നല ശ്രീകുമാർ എന്നിവരും ആശംസ അർപ്പിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ സ്വാഗതവും ജോസഫ് വാഴയ്‌ക്കൻ നന്ദിയും പറഞ്ഞു.
പുരസ്‌കാരവും സുവർണ ജൂബിലി സ്മാരക ഫലകവും നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് ഉമ്മൻ ചാണ്ടിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫലകം ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു. കോട്ടയം ഡിസിസി ഭാരവാഹികളും ‘എ’ ഗ്രൂപ്പ് നേതാക്കളും ചേർന്നാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..