26 April Friday

യെച്ചൂരിക്കെതിരായ നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളി : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


സ്വന്തം ലേഖകൻ
ഡൽഹി വർഗീയകലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ  എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌.

നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമുതൽ 5.30 വരെ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും പ്രതിഷേധം.

ഭരണഘടനാവിരുദ്ധമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയരണം. ‘പൗരത്വ ഭേദഗതി നിയമം മുസ്ലിം ജനവിഭാഗത്തിനെതിരാണെന്ന്’ പ്രചരിപ്പിച്ചു എന്നാണ് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്ന്. അമ്പതിലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി പൊലീസാണ് ഇപ്പോൾ രാഷ്ട്രീയദാസ്യം കാണിക്കുന്നത്.

സ്വതന്ത്രമായ അഭിപ്രായപ്രകടനംപോലും നിഷേധിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശ ലംഘനമാണ്. സിപിഐ എം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർടി ജനറൽ സെക്രട്ടറിയെത്തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം.

ഏതു ഭീഷണിയെയും കൂസാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രമാണ് പാർടിക്കുള്ളത്‌. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top