കൊല്ലം
മുൻമന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽനിന്ന് 53 പവൻ കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തമിഴ്നാട് കന്യാകുമാരി മണികെട്ടാൻപൊട്ടൻ വണ്ണൻവിള്ളൈ വില്ലേജിൽ രമേഷ് എന്ന രാസാത്തി രമേഷ് (48)ആണ് നാഗർകോവിലിൽ പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറിയിരുന്നു. തിങ്കളാഴ്ച സ്വർണം വിൽക്കാൻ നാഗർകോവിലിലെ ജ്വല്ലറിയിലെത്തിയ രമേഷിനെ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
സ്ഥിരംമോഷ്ടാവായ രമേഷ് ഏപ്രിൽ 30നാണ് പാലക്കാട് ജില്ലാ ജയിലിൽനിന്ന് മോചിതനായത്. ട്രെയിനിൽ കൊല്ലത്തെത്തി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി കറങ്ങിനടന്നു. രാത്രി വീടുകളിൽ നിരീക്ഷണം നടത്തി. ആളില്ലെന്ന് കണ്ടതോടെയാണ് ഈ വീട് തെരഞ്ഞെടുത്തത്. കമ്പിപ്പാരകൊണ്ട് മുൻവാതിൽ തകർത്ത് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് ഷിബു ബേബിജോൺ താമസിക്കുന്ന കടപ്പാക്കടയിലെ വീടിനോട് ചേർന്ന കുടുംബവീട്ടിൽ മോഷണം നടന്നത്. ഷിബുവിന്റെ അമ്മ അന്നമ്മയുടെ 53 പവൻ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..