26 April Friday
പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം പരിശോധിക്കണം

കള്ളപ്പണ ഇടപാടിന്‌ പോകുമ്പോളെങ്കിലും കോൺഗ്രസ്‌ നേതാക്കൾ ഖദർ ഊരിവെക്കണം; ഗാന്ധിയെ നിന്ദിക്കരുത് :എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

 തിരുവനന്തപുരം> കള്ളപ്പണ സംഘവുമായി പി ടി തോമസ്‌  എംഎൽഎ യ്ക്കുള്ള ബന്ധം എന്താണെന്നും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്ന്‌ അന്വേഷിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. 

പോസ്‌റ്റ്‌ ചുവടെ

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്? സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം.

ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top