പാലക്കാട്
എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിച്ച കേസിൽ മൂന്ന് ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് ജില്ലാ സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവിൽവീട്ടിൽ എസ് സുചിത്രൻ(32), ആർഎസ്എസ് ജില്ലാ കാര്യദർശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ഗിരീഷ്(41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസിൽ ആർ ജിനീഷ്(കണ്ണൻ–- 24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തെ തുടർന്ന് ആസൂത്രണം ചെയ്‌ത് നടത്തിയതാണ് സുബൈറിന്റെ കൊലപാതകമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ്(41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം ശരവണൻ(33) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഗൂഢാലോചനയിൽ പങ്കാളികളായ ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ്(23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു(മൊണ്ടി മനു–-31) എന്നിവരെ അറസ്റ്റ് ചെയ്തു. ഒടുവിൽ ഇവരെ സഹായിച്ച കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടിൽ ശ്രുബിൻലാലും(30) അറസ്റ്റിലായി. പ്രതികളെയെല്ലാം ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും സഹായം ചെയ്യുകയും ചെയ്ത ആർഎസ്എസ് നേതാക്കളിലേക്ക് അന്വേഷണം എത്തിയത്. പ്രതികളുടെ ഫോൺവിളികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സഞ്ജിത്തിന്റെ കൊലപാതകത്തിനുശേഷം ആർഎസ്എസ് നേതാക്കളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. സുബൈറിന്റെ കൊലപാതകത്തിന് അടുത്ത ദിവസങ്ങളിലും ഇവർ കൂടുതൽ സമയം ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ 8,9 തീയതികളിൽ സുബൈറിനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളിലും ഈ നേതാക്കൾക്ക് പങ്കുണ്ട്.
കൊലപാതകശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കാനും ഭക്ഷണം എത്തിക്കാനും നേതാക്കൾ ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ ജില്ലാനേതാക്കൾ അറസ്റ്റിലായതോടെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുവന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ സുചിത്രനും ഗിരീഷും മലബാർ സിമന്റ്സ് ഡിസ്‍ലറിയിലെ ബിഎംഎസ് യൂണിയനിൽപ്പെട്ട ചുമട്ടുതൊഴിലാളികളാണ്.
അവസരം വരുംവരെ കാത്തിരിക്കാന്‍ നേതാക്കള്‍ നിര്‍ദേശിച്ചു
കൊലപാതകം ആസൂത്രണം ചെയ്തത്
സഞ്ജിത് മരിച്ച് 11 ദിവസത്തിനകം
ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട് 11 ദിവസത്തിനകം എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിക്കാൻ ആർഎസ്‌എസ് പദ്ധതി ആസൂത്രണം ചെയ്‌തെന്ന് പൊലീസ്. സഞ്ജിത്തിന്റെ സുഹൃത്ത് രമേഷാണ് തിരിച്ചടിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ആർഎസ്എസ് നേതാക്കളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു.
കൊലപാതകത്തിനുപിന്നിൽ സുബൈറാണെന്ന വിശ്വാസത്തിലാണ് ഇയാളെ കൊല്ലാൻ തീരുമാനിച്ചത്. എന്നാൽ അവസരം വരുംവരെ കാത്തിരിക്കാനായിരുന്നു നേതാക്കളുടെ നിർദേശം. അതിനാലാണ് അഞ്ചുമാസം കാത്തിരുന്നത്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതിന് അറസ്റ്റിലായ ആർഎസ്എസ് നേതാക്കളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടതുണ്ട്. ഇതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സഞ്ജിത്തിനെ വധിച്ചതിന്റെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകമെന്ന് പൊതുസമൂഹത്തിന് സന്ദേശം നൽകണമെന്ന് നേതാക്കൾ ആഗ്രഹിച്ചു. കൊലപാതക സ്ഥലത്ത് സഞ്ജിത്തിന്റെ കാർ ഉപേക്ഷിച്ചത് ഇതിനാണ്. കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചനക്കാരെയും പിടികൂടാനായത് പൊലീസിന് വലിയ നേട്ടമായി. ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നേതാക്കളിലേക്ക് എത്തിച്ചത്. സഞ്ജിത്ത് മരിച്ചശേഷവും സുബൈറിന്റെ മരണത്തിനുമുമ്പും രമേഷും സംഘവും ആർഎസ്എസ് നേതാക്കളായ സുചിത്രനെയും ഗിരീഷിനെയും നൂറിലധികം തവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അന്വേഷണത്തില്‍ നിർണായകമായത്. കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..