കണ്ണൂർ
ഉറ്റവരുടെയും കൂടിനിൽക്കുന്നവരുടെയും കൺമുന്നിൽ അവർ ഇരുവരും തീഗോളമായി എരിഞ്ഞടങ്ങി. നിസ്സഹായരായി നോക്കിനിൽക്കാനേ എല്ലാവർക്കും സാധിച്ചുള്ളൂ. കണ്ണൂർ നഗരത്തിൽ വ്യാഴാഴ്‌ചത്തെ പകൽ സാക്ഷിയായത് സമാനതകളില്ലാത്ത ദുരന്തത്തിന്. ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുറ്റ്യാട്ടൂരിലെ റീഷയും ഭർത്താവ് പ്രജിത്തും വെന്തുമരിച്ചത് ഞെട്ടലോടെയാണ് നാട് കേട്ടത്. പകൽ 10.40 ഓടെ ആംബുലൻസും പൊലീസും ജില്ലാ ആശുപത്രി പരിസരത്തേക്ക് ചീറിപ്പായുന്നതുകണ്ട് ഓടിക്കൂടിയവർ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചക്ക് സാക്ഷികളായി. തീപിടിച്ച മാരുതി എസ്‌പ്രസോ കാറിൽനിന്ന് പ്രാണവേദനയോടെയുള്ള നിലവിളി. കാറിൽനിന്ന് രക്ഷപ്പെട്ട കുടുംബാംഗങ്ങളും നാട്ടുകാരും നോക്കിനിൽക്കെയാണ് റീഷയും പ്രജിത്തും വെന്തുമരിച്ചത്.
കണ്ണൂർ അഗ്നിരക്ഷാനിലയത്തിന് സമീപത്തുവെച്ച് കാറിൽനിന്ന് പുക ഉയർന്നതായും അൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ തീപടർന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാൽനടക്കാരും വാഹനങ്ങളിൽ അതുവഴി എത്തിയവരും കാറിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിൻവാതിലുകൾ തുറന്ന് റീഷയുടെ അച്ഛൻ വിശ്വാനാഥനെയും അമ്മ ശോഭനയെയും മകൾ ശ്രീപാർവതിയെയും ഇളമ്മയമ്മ സജിനയെയും പൊള്ളലേൽക്കാതെ രക്ഷപ്പെടുത്തി. നിമിഷങ്ങൾക്കകം അഗ്നിരക്ഷാസേനയെത്തിയെങ്കിലും റീഷയെയും പ്രജിത്തിനെയും രക്ഷിക്കാനായില്ല. പൊലീസ് എത്തി കാറിന്റെ വാതിൽ പൊളിച്ച് ഇരുമൃതദേഹങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും കാർ പരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..