കാസർകോട്
ഡിസിസി ജനറൽ സെക്രട്ടറിയായ വനിതാ നേതാവിനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ മുഖം രക്ഷിക്കാൻ പാർടിയിൽനിന്ന് പുറത്താക്കി. ഉദുമ ബ്ലോക്ക് സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെതിരെയാണ് കെപിപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടപടി സ്വീകരിച്ചത്. എ ഗ്രൂപ്പിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സുകുമാരന്റെ പരാമർശം. കഴിഞ്ഞതവണ തൊട്ടുടുത്ത മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വനിതാ നേതാവിനെതിരെയാണ് കെപിസിസി ചുമതലയുള്ള നേതാവുമായി ബന്ധപ്പെടുത്തി മോശം പരാമർശം നടത്തിയത്. ഇരുവരും എ വിഭാഗമായതിനാൽ ഉമ്മൻചാണ്ടിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും
നേരിട്ടു പരാതി നൽകിയപ്പോഴും അവഗണിച്ചു. ഡിസിസി പ്രസിഡന്റിനോട് പരാതിപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കാലമായതിനാൽ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടി. ഒടുവിൽ പൊലീസിലും വനിതാ കമീഷനിലും പരാതി നൽകുമെന്ന് വനിതാ നേതാവ് ഭീഷണി മുഴക്കി.
കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്റിനെയും ഇതുപോലൊരു സംഭവത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്താക്കിയിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ വനിതാ നേതാവ് കോൺഗ്രസ് രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്ന ഘട്ടത്തിലാണ് അന്ന് നടപടിയുണ്ടായത്. അപമര്യാദയായി പെരുമറിയയാളെ ഏതാനും ദിവസത്തിന് ശേഷം തിരിച്ചെടുക്കുകയും ചെയ്‌തു. അതുപോലെ ഉടൻ തിരിച്ചെടുക്കുമെന്ന് ഉറപ്പ് നൽകിയാണ് സുകുമാരനെതിരെയും നടപടി എടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..