വെള്ളരിക്കുണ്ട്
സിമന്റുമായി വന്ന ലോറി മറിഞ്ഞ പരപ്പച്ചാലിൽ രാത്രിയിൽ വീണ്ടും വാഹനാപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാചകവാതക സിലണ്ടറുമായി വന്ന ലോറി പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. ശനി രാത്രി 7.30 ഓടെയാണ് അപകടം. മംഗളൂരു സൂറത്ത്കൽ പ്ലാന്റിൽ നിന്ന് ഈസ്റ്റ് എളേരി നല്ലോംപുയിലെ ഗോഡൗണിലേക്ക് വാതക സിലണ്ടറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. രാവിലെ അപകടത്തിൽ പെട്ട വാഹനം പാലത്തിൽ നിന്ന് നോക്കി നിൽക്കുകയായിരുന്ന മാങ്ങോട്ടെ സിജോ (35)യെ ഇടിച്ച് തെറിപ്പിച്ചാണ് ലോറി തോട്ടിലേക്ക് വീണത്. സിജോയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് പേരമ്പ്രയിലെ ദിലിപി (44)നെ പരിക്കോടെ നീലേശ്വരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി പരിശോധിച്ച് വാതക ചോർച്ചയില്ലെന്ന് ഉറപ്പാക്കി. പെരിങ്ങോം ഫയർ സ്‌റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നു. ചിറ്റാരിക്കാൽ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ട്. അപകട കാരണം അറിവായിട്ടില്ല. 320 സിലണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞിട്ടും വാതക സിലണ്ടറുകൾ സുരക്ഷിതമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..