കാഞ്ഞങ്ങാട്
ചർമമുഴ വ്യാപിക്കുന്നതോടെ ക്ഷീരകർഷകർ ആശങ്കയിൽ. ഗ്രാമങ്ങളിലെ മിക്ക പശുക്കളിലേക്കും രോഗമെത്തി. ശരീരമാസകലം മുഴ നിറയുകയും പനിയും വന്ന് തീറ്റയെടുക്കാൻ മടിക്കുന്ന പശുക്കൾ വീണുപോകുന്ന അവസ്ഥയുമുണ്ട്. ഇതോടെ പാലുൽപാദനത്തിലും കുറവുണ്ടായി. ചിലയിടങ്ങളിൽ പശുക്കൾ ചത്തിട്ടുമുണ്ട്.
‘ലമ്പി സ്കിൻ ഡിസീസ്’ എന്ന വൈറസാണ് രോഗവാഹകൻ. പ്രതിരോധ വാക്സിൻ നൽകിയാൽ ഒരു പരിധിവരെ പശുക്കളെ രക്ഷപ്പെടുത്താം. രോഗം വന്നാൽ ഗർഭം അലസിപ്പോകാനും സാധ്യതയുണ്ടെന്ന് വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.
വാക്സിനേഷൻ സജീവം
രോഗാരംഭത്തിൽ തന്നെ ഡോക്നറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ചാൽ മുഴ പൊട്ടാതെ സൂക്ഷിക്കാം. കുളമ്പ് രോഗ പ്രതിരോധ വാക്സിനേഷൻ അടുത്തിടെയാണ് പൂർത്തിയാക്കിയത്. മൂന്നാം തരംഗം പിടിച്ചുകെട്ടാൻ വാക്സിനേഷനുമായി മൃഗസംരക്ഷണവകുപ്പ് സജീവമായിട്ടുണ്ടെന്ന് വെറ്റിനറി സർജൻ ഡോ എം മുഹമ്മദ് ആസിഫ് പറഞ്ഞു. 2019-ൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായത്.
സങ്കരയിനം പശുക്കളിൽ മരണനിരക്കും കൂടുതലാണ്. ത്വക്കിൽ 2 മുതൽ 5 സെൻറിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിലുള്ള മുഴകളാണ് പ്രത്യക്ഷപ്പെടുന്നത്. വലിയ മുഴകൾ പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഗോട്ട് പോക്സ് വാക്സിനാണ് കുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. ഒരുവർഷം വരെ ഈ പ്രതിരോധ ശേഷി ഉരുക്കളിൽ നിലനിൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..