കാസർകോട്
മടിക്കൈയിൽ സമാപിച്ച സിപിഐ എം ജില്ലാ സമ്മേളനം എല്ലാ അർഥത്തിലും ചരിത്രം രചിച്ചു. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ഒറ്റദിവസത്തിൽ സമ്മേളനം പൂർത്തിയാക്കിയെങ്കിലും ജില്ലയിലാകെ സംഘടനയുടെ കുതിപ്പിന് സമ്മേളനം ഊടും പാവും നൽകും.
മടിക്കൈയിൽ ഒരുമാസമായി ഉത്സവാന്തരീക്ഷമായിരുന്നു എങ്ങും. എന്നിട്ടും കോവിഡ് വ്യാപനം വർധിച്ചപ്പോൾ, രക്തസാക്ഷി കുടുംബ സംഗമമടക്കമുള്ള സമ്മേളന അനുബന്ധ പരിപാടികൾ ഒഴിവാക്കി. മൂന്ന് ദിവസമെന്നത് വെട്ടികുറക്കാനും നേരത്തെതന്നെ ആലോചിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നും വന്നതോടെ മറ്റൊന്നും ആലോചിക്കാതെ അതിവേഗം സമ്മേളനനടപടികൾ പൂർത്തിയാക്കി. പ്രതിനിധികൾക്ക് ചർച്ചക്ക് നൽകിയ അഞ്ചരമണിക്കൂർസമയം രണ്ട് മണിക്കൂറാക്കി. സമ്മേളന അജണ്ടയിലും കുറവു വരുത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ച നടത്തി വിഷയങ്ങൾ ക്രോഡീകരിച്ചു. 15 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചകൾക്ക് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. തുടർന്ന് 36 അംഗ ജില്ലാകമ്മിറ്റിയെയും ജില്ലാകമ്മിറ്റി ചേർന്ന് ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് 19 പ്രതിധികളെയും തെരഞ്ഞെടുത്തശേഷമാണ് രാത്രി പന്ത്രണ്ടോടെ സമ്മേളനം അവസാനിപ്പിച്ചത്. എല്ലാം ഏകകണ്‌ഠമായിരുന്നു.
പി സി സുബൈദ, രജീഷ് വെള്ളാട്ട് (ചെറുവത്തൂർ), കാറ്റാടി കുമാരൻ, പി കെ നിഷാന്ത് (കാഞ്ഞങ്ങാട്), പി ശിവപ്രസാദ് (കാസർകോട്), പി ജി മോഹനൻ (പനത്തടി), സി രാമചന്ദ്രൻ (ബേഡകം), എം മാധവൻ (കാറഡുക്ക), വി പ്രകാശൻ, ടി ശാന്ത (നീലേശ്വരം), മധു മുതിയക്കാൽ (ഉദുമ), സി എ സുബൈർ (കുമ്പള), അബ്ദുൾറസാഖ് ചിപ്പാർ (മഞ്ചേശ്വരം), ടി പി തമ്പാൻ (എളേരി), കെ വി ജനാർദനൻ (തൃക്കരിപ്പൂർ) എന്നിവർ പൊതു ചർച്ചയിൽ പങ്കെടുത്തു. -
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..