കാഞ്ഞങ്ങാട‌്
ഒരുകാലത്ത‌് നാട്ടിൻപുറത്ത് അടുക്കളകളിൽ കറി വിഭവമായ അടത്താപ്പ‌് കിഴങ്ങ‌് തീൻമേശയിൽ തിരിച്ചത്തുന്നു. മരങ്ങളിൽ പടർന്നുകയറിയ വള്ളികളിൽ കായ്ക്കുന്ന ഉരുളക്കിഴങ്ങിനോട് സാദൃശ്യമുള്ളതാണ് അടത്താപ്പ്. എയർ പൊട്ടറ്റോ എന്നാണ‌് ശാസ‌്ത്രീയനാമം. ഇറച്ചി കാച്ചിൽ എന്ന് സ്‌നേഹത്തോടെ വിളിക്കും. പുതുതലമുറയ്ക്ക‌് പരിചിതമല്ലെങ്കിലും കൃഷിയിടങ്ങളിൽ ഇവ പുനർജനിച്ച് തുടങ്ങി. മണ്ണിന്റെ കാവലാൾ എന്ന കർഷകരുടെ വാട‌്സ‌്ആപ്പ് കുട്ടായ‌്മയാണ‌് അടത്താപ്പ‌് കൃഷിക്ക‌് പ്രചാരം നൽകുന്നത്. ഒറ്റനോട്ടത്തിൽ കാച്ചിലോ ഉരുളക്കിഴങ്ങോ എന്ന് തോന്നാം. ഇലയിലും കായയിലുമുണ്ട‌് സാദൃശ്യം. മണ്ണിനടിയിലല്ല പടർന്നുകിടക്കുന്ന വള്ളികളിലാണ‌് കിഴങ്ങ‌് വിളയുന്നത‌്. ഉരുളക്കിഴങ്ങിന‌് സ്വീകര്യത ഏറിയതോടെയാണ‌് അടത്താപ്പ‌് നാടുനീങ്ങിയത്.
ജീവിതശൈലി രോഗങ്ങളാൽ പൊറുതിമുട്ടുന്ന ഇക്കാലത്ത‌് കാച്ചിൽ വർഗത്തിൽപ്പെട്ട, ഒൗഷധ ഗുണമേറിയ അടത്താപ്പിൽ അന്നജം, പ്രോട്ടീൻ, കാത്സ്യം എന്നിവയാൽ സമൃദ്ധമാണ്. കാൽമുട്ട‌് വേദനയ്‌ക്ക് നല്ലതാണെന്ന് ആയുർവേദ വിദഗ‌്ധർ പറയുന്നു. അടത്താപ്പ് കഴിച്ചാൽ ശരീരത്തിൽ ഫ്ളൂയിഡ് ഉൽപാദനം കൂടുകയും മുട്ടുവേദന ശമിക്കുകയും ചെയ്യും.
പ്രമേഹരോഗികൾക്കും കഴിക്കാം. നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുതൽ വിളവ‌് ലഭിക്കും. മരത്തിനുമുകളിലോ പ്രത്യേകം പന്തലിട്ടോ ആണ‌് വള്ളി വളർത്തുന്നത‌്. വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റിപ്പടരൂ. കിഴങ്ങിന‌് 100 ഗ്രാം മുതൽ ഒന്നരകിലോവരെ തൂക്കം വരും. പാലക്കാട‌് തച്ചമ്പാറയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..