കാസർകോട്
മുസ്ലിംലീഗ് നേതാവും കാസർകോട് സിഐയും ചേർന്ന് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യാശ്രമം നടത്തിയ യുവാവ് ആശുപത്രിയിൽ. വിദ്യാനഗർ ചാലക്കുന്നിലെ രാഹുലിനെ (23)യാണ് സി ഐ പി രാജേഷും ലീഗ് നേതാവായ നാസറും ചേർന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയർന്നത്. ഇയാളെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുലിന് സമീപവാസിയായ സിൻസാർ 40,000 രൂപ നൽകാനുണ്ടായിരുന്നു. ഈ തുക ആവശ്യപ്പെട്ടപ്പോൾ സിൻസാറിന്റെ ഉമ്മ കാറിന്റെ ആർസി ബുക്ക് നൽകി പണം തിരിച്ചു നൽകുമ്പോൾ മടക്കിത്തന്നാൽ മതിയെന്നറിയിച്ചു. കാർ വാങ്ങാൻ ലക്ഷ്യമിട്ടിരുന്ന ലീഗ് നേതാവായ നാസർ സിഐയെ സ്വാധീനിച്ച് രാഹുലിനെയും അച്ഛൻ രാജുവിനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് സ്‌റ്റേഷനിലെത്തിയ ഇവരോട് സിഐ, രാഹുലിനെ പോക്‌സോ കേസിൽ പ്രതിയാക്കി ജയിലിലടയ്‌ക്കുമെന്നും ഗൾഫിലേക്ക് തിരികെ പോകാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. ജാതിപ്പേര് പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്‌തു. ജില്ലാ പൊലീസ് മേധാവിയോട് പരാതിപ്പെടുമെന്നറിയിച്ചപ്പോൾ അവരെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചതായും രാഹുലിന്റെ അച്ഛൻ രാജു പറഞ്ഞു. ഇക്കാര്യങ്ങൾ പൊലീസിൽ രാഹുൽ നൽകിയ മൊഴിയിലുമുണ്ട്.
ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഡിസംബറിൽ തിരികെ പോകാനിരുന്നതാണ്. ഇക്കാര്യം അറിയിച്ചപ്പോഴായിരുന്നു സിഐയുടെ ഭീഷണി. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് രാഹുൽ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..