കണ്ണൂർ
കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് 2021–-22 വാർഷിക പദ്ധതിയിൽ ഊന്നൽ നൽകണമെന്ന് ആസൂത്രണ സമിതി (അഡ്‌ഹോക്) യോഗം തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് നിർദേശം നൽകി.
തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതി പ്രതിനിധികൾ ഉൾപ്പെട്ട ആദ്യ ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം. ആസൂത്രണ സമിതി ചെയർപേഴ്‌സൺ പി പി ദിവ്യയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ 2021-–-22 ലെ വാർഷിക പദ്ധതികൾ ഫെബ്രുവരി 23നകം ഡിപിസിയുടെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും നിർദേശിച്ചു. കാർഷിക വിളകളുടെ വിപണനംകൂടി പദ്ധതിയിൽ ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
വരുന്ന സാമ്പത്തിക വർഷത്തിൽ ഊന്നൽ നൽകേണ്ട പന്ത്രണ്ടിന പരിപാടിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിശപ്പ് രഹിത -ജനകീയ ഹോട്ടൽ, പൊതു ടോയ്‌ലറ്റുകളും ടെയ്ക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും, പരമ്പരാഗത തെരുവു വിളക്കുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകണമെന്നും നിർദേശം നൽകി.
ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ പദ്ധതികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അടിയന്തര പ്രാധാന്യമുള്ള മേഖലകളിൽ ഭേദഗതി ഉണ്ടെങ്കിൽ 25നകം ജില്ലാ ആസൂത്രണ സമിതി മുമ്പാകെ സമർപ്പിക്കണം.
ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ നവീകരിച്ച് ഹെൽത് വെൽനെസ് സെന്ററാക്കി ഉയർത്തുന്നതിന് ഓരോ കേന്ദ്രത്തിനും 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നും യോഗത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..