കണ്ണൂർ
പരിമിതി മറന്നുള്ള മുന്നേറ്റങ്ങൾ, ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും, ഒടുവിൽ മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കി തിളക്കമാർന്ന വിജയങ്ങൾ. ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും നടത്തുന്ന ‘ഉണർവ് 2022' ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായ കായിക മേളയാണ് അതിജീവന സന്ദേശമായത്.
ബഡ്‌സ് സ്‌കൂളുകളിലെയും സ്‌പെഷ്യൽ സ്‌കൂളുകളിലെയും വിദ്യാർഥികളാണ് പങ്കെടുത്തത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വി പി പി ഭാഗങ്ങളിലായി 400 പേർ മാറ്റുരച്ചു. 50, 100 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, വീൽ ചെയർ റെയ്‌സ് എന്നിവയായിരുന്നു ഇനങ്ങൾ. കലാ മത്സരങ്ങൾ മൂന്നിന് പൊലീസ് സഭാ ഹാളിൽ. ‘ഭിന്നശേഷി സൗഹൃദ ജില്ല’ വിഷയത്തിൽ ആറിന് കലക്ടറേറ്റ് ഹാളിൽ നടക്കുന്ന ശിൽപ്പശാലയോടെ വാരാഘോഷം സമാപിക്കും.
വാരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. ഭിന്നശേഷിക്കാർക്ക് രണ്ടുകോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണംചെയ്തതായി അവർ പറഞ്ഞു. ഈ വർഷം ബ്ലോക്ക്തലത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിക്കുമെന്നും ദിവ്യ പറഞ്ഞു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ഡവലപ്‌മെന്റ് കമീഷണർ ഡി ആർ മേഘശ്രീ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..