തൊടുപുഴ
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശീലനഫീസ് വർധിപ്പിച്ച് തൊടുപുഴ മേഖലയിലെ ഡ്രൈവിങ് സ്‌കൂളുകൾ. കാറുകളിൽ എട്ട് കിലോമീറ്റർ ഡ്രൈവിങ് പരിശീലനത്തിന് 400 രൂപയും മോട്ടോർ സൈക്കിളിൽ 30 മിനിട്ടിന് 250 രൂപയുമായി നിരക്ക് പുതുക്കിയെന്ന് തൊടുപുഴയിലെ സംയുക്ത ഡ്രൈവിങ് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ ഒന്ന് മുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. 2017-ലാണ് നേരത്തേ ഈ മേഖലയിൽ ഫീസ് കൂട്ടിയത്. അന്ന് പെട്രോൾ വില 67 രൂപയായിരുന്നു. ഇപ്പോൾ 108 രൂപയായി. അതിനാൽ ഫീസ് വർധിപ്പിക്കാതെ രക്ഷയില്ല. ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) എന്നീ സംഘടനകൾ കൂട്ടായാണ് തീരുമാനമെടുത്തത്. മറ്റ് മേഖലയെ അപേക്ഷിച്ച് തൊടുപുഴയിൽ ഫീസ് കുറവായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
ഭാരവാഹികളായ മാത്യുജോർജ് ഡോൺ , അബ്ദുൽ ജബ്ബാർ വിക്ടറി, ജോളി അലക്‌സ് പോപ്പുലർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..