മൂലമറ്റം
മൂലമറ്റം പവർഹൗസിന് അമ്പത് വയസ്സ് തികയുന്ന 2028ൽ രണ്ടാം വെെദ്യുതിനിലയം സ്ഥാപിക്കും. ഇടുക്കി ഗോൾഡൻ ജൂബിലി പ്രോജക്ട് എന്നാണ് രണ്ടാം പവർഹൗസിന് പേരിട്ടിരിക്കുന്നത്. 2023ൽ തുടങ്ങി അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസാണ്(വാട്ടർ ആന്‍ഡ് പവർ കണ്‍സൾട്ടൻസി സർവീസസ്) സാധ്യതാപഠനം നടത്തിയത്. ഡീറ്റൈൽ പ്രോജക്ട് റിപ്പോർട്ട് 2022 ഒക്ടോബറിൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ഇവിടെ 200 മെഗാവാട്ട് വൈദ്യുതി വീതം ഉൽപ്പാദിപ്പിക്കാവുന്ന നാലു ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയാണ് പഠനവിധേയമാക്കിയത്. ഇടുക്കി പദ്ധതിയുടെ നിലവിലുള്ള 780 മെഗാവാട്ടിന്റെ നിലയത്തിൽനിന്ന് മാറി മറ്റൊരു പവർഹൗസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള വൈദ്യുത നിലയത്തിനു സമാനമായ രീതിയിൽ ഭൂഗർഭ നിലയംതന്നെയാണ് പ്രാഥമിക പഠനറിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. കെഎസ്ഇബിയിലെ വിദഗ്ധരായ ആറംഗ സംഘമാണ് ഇതു സംബന്ധിച്ച് പ്രാഥമികപഠനം നടത്തിയത്. പവർഹൗസിൽ കൂടുതൽ ജനറേറ്ററുകൾ സ്ഥാപിച്ച് വിപുലീകരണം നടത്തുക അസാധ്യമായതിനാലാണ് പീക്ക് ലോഡ് സമയത്ത് രണ്ടുവൈദ്യുത നിലയവും ഒരുമിച്ച് പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വിദഗ്ധസമിതി ശിപാർശ ചെയ്തത്. ഇതിനായി വനം വകുപ്പിന്റെ 110 ഹെക്ടറും പൊതുജനങ്ങളുടെ 11 ഹെക്ടറുമാണ് ഏറ്റെടുക്കാൻ നിർദേശമുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..