തൊടുപുഴ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ജില്ലയിലെ സ്‌കൂളുകളും തിളങ്ങുന്നു. കോവിഡിന്റെ ഇടവേളയ്‌ക്കു ശേഷം വിദ്യാർഥികളെ കാത്തിരിക്കുന്ന വിദ്യാലയങ്ങൾ പുതുമോടിയിൽ ഒരുങ്ങി. അടച്ചിടലിന്റെ വീർപ്പുമുട്ടലിൽനിന്ന് പ്രതീക്ഷയുടെ നാളകളെ തേടിയെത്തുന്ന ഓരോ വിദ്യാർഥികൾക്കും പുതിയ സ്‌കൂൾ അന്തരീക്ഷം പുത്തനുണർവ് പകരും. രാജാക്കാട് ജിഎച്ച്എസ്എസ്, തട്ടക്കുഴ ജിവിഎച്ച്എസ്എസ്, കുമളി ജിവി എച്ച്എസ്എസ്, തൊടുപുഴ ജിവിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. അസൗകര്യങ്ങളുടെ ഇടയിൽനിന്ന് ഹൈടെക്ക് കെട്ടിടങ്ങളിലേക്ക് മാറുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികളും അധ്യാപകരും.
കൂടാതെ വാഗമൺ ഗവ. എച്ച്‌എസ്‌എസ്സിൽ ഹയർസെക്കൻഡറി പ്ലാൻ ഫണ്ടിൽ ഒരു കോടി രൂപയുടെ ഹൈടെക് ലാബും ലൈബ്രറി ബ്ലോക്കും, ബൈസൺവാലി, കുഞ്ചിത്തണ്ണി, തോപ്രാംകുടി, മുരിക്കാട്ടുകുടി എന്നീ സർക്കാർ സ്‌കൂളുകളുടെ ഹൈടെക് സയൻസ് ലാബിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമരാവതി, നെടുങ്കണ്ടം ഹയർസെക്കൻഡറി സ്‌കൂളുകൾ, രാജകുമാരി ജിവി എച്ച്‌എസ്‌എസ്, കുമളി ജിടി യുപി സ്‌കൂൾ എന്നിവയുടെ പുതിയ കെട്ടിട നിർമാണത്തിനുള്ള കല്ലിടലും നടന്നു. ഓൺലൈൻ ക്ലാസിന്റെ ചുവടുപിടിച്ച് അധ്യയന വർഷത്തെ മുന്നോട്ടുനയിക്കുന്ന അധ്യാപകർക്കും പുതിയ സൗകര്യങ്ങൾ കരുത്താകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..