മൂലമറ്റം
എംജി സർവകലാശാല മുട്ടം ക്യാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ടൂറിസം പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ. വയറിങ്ങ്, പ്ലംബിങ്, പെയിന്റിങ്, ചുറ്റുമതിൽ എന്നിങ്ങനെ ജോലികളാണ് ശേഷിക്കുന്നത്. 10 കോടി വിനിയോഗിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്ര വിസ്തീർണമുളള കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. എംജി സർവകലാശാലക്ക് കീഴിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകൾ ഭൂരിഭാഗവും മുട്ടം ക്യാമ്പസിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
നിലവിൽ മുട്ടത്ത് പ്രവർത്തിക്കുന്ന വിശാലമായ എൻജിനിയറിങ് കോളേജ് ക്യാമ്പസിന്റെ സമീപത്താണ് ടൂറിസം പഠന കേന്ദ്രവും ഒരുങ്ങുന്നത്. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോട് ചേർന്ന് സർവകലാശാലക്ക് മുട്ടം ക്യാമ്പസിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്.
വിസ്തൃതമായ ക്യാമ്പസിൽ പുതിയ മറ്റ് കോഴ്‌സുകളും ആരംഭിക്കാനുള്ള സ്ഥല സൗകര്യവുമുണ്ട്. സർവകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ് കോഴ്സുകളാണ് (ഡിഫ്റന്റ് സ്‌കൂൾസ് ) നിലവിൽ പ്രവർത്തിച്ച് വരുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീച്ചിങ് കോഴ്സുകൾ അതിരമ്പുഴയിൽ സർവകലാശാല ആസ്ഥാനത്ത് തന്നെയാണ് പ്രവർത്തിക്കുന്നതും. സ്‌കൂൾ ഓഫ്‌സോഷ്യൽ സയൻസ്, സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗ്‌തോട്ട് എന്നിങ്ങനെയുള്ള മറ്റ് ചില സ്‌കൂളുകൾ സർവകലാശാല ആസ്ഥാനത്തിന് പുറത്തുള്ള ക്യാമ്പസുകളിലും പ്രവർത്തിക്കുന്നുണ്ട്. മുട്ടം ക്യാമ്പസിൽ സജ്ജമാകുന്ന ടൂറിസം പഠന കേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്ക്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകളാണ് ഉൾപ്പെടുന്നത്.
പുതിയ പദ്ധതികൾ
സിനിമ, ടെലിവിഷൻകോഴ്സുകൾക്കായുളള ഫിലിം ഇൻസ്റ്റിട്യൂട്ട്. സർടിഫിക്കറ്റ് ഇൻ ഡിപ്ലോമ,ഹൃസ്വകാലകോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ്‌ഫോർ അപ്ലൈഡ്‌ഷോർട്ട് ടൈം പ്രോഗ്രാംസിന്റെ പ്രാദേശികകേന്ദ്രം. പിഎച്ച്ഡി, എംഫിൽ പ്രോഗ്രാംസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..