കൊച്ചി
അമ്മൂസേ എന്ന സംബോധനയോടെ ദിവസവും അമ്മ സുബൈദയുടെ മൊബൈൽഫോണിലേക്ക് നിർമൽ സന്ദേശം അയക്കുമായിരുന്നു. "അമ്മയെ കാണണം, അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കണം'–- എന്ന് പിരിഞ്ഞിരുന്ന സമയത്തെല്ലാം പറയുമായിരുന്നു.
സൈന്യത്തിൽ ക്യാപ്റ്റനായ നിർമൽ മധ്യപ്രദേശിലെ പച്മഡി എഇസി ട്രെയിനിങ് കോളേജിൽ ചൈനീസ് ഭാഷ പഠിക്കുകയായിരുന്നു. ഇരുപത്തൊമ്പതിനാണ് പരീക്ഷ. സുബൈദയും ഭർത്താവ് ശിവരാജനും സെപ്തംബർ മൂന്നിന് പച്മഡിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മകനെ കാണാതായെന്ന വാർത്ത കേട്ടപ്പോഴും അവനൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചു. മരണവാർത്ത എത്തുന്ന നിമിഷംവരെ അമ്മൂസേ എന്ന ആ സന്ദേശത്തിന് കാത്തിരിക്കുകയായിരുന്നു സുബൈദ.
1991 നവംബർ നാലിന് കൂത്താട്ടുകുളം ഇലഞ്ഞി മുത്തോലപുരത്താണ് നിർമൽ ജനിച്ചത്. തുടർന്ന് കുടുംബം മാമംഗലത്തേക്ക് താമസം മാറി. എളമക്കര ഭവൻസ് വിദ്യാമന്ദിറിലും തേവര എസ്‌എച്ച് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി പഠനം പൂർത്തിയാക്കി. കോളേജിൽ പഠിക്കുമ്പോൾ എൻസിസിയിൽ സജീവമായിരുന്നു. ഏറെ ആഗ്രഹിച്ചതാണ് സൈന്യത്തിലെ പ്രവേശനം. 2014ൽ നിയമനം ലഭിച്ചു. ഒരുവർഷം പരിശീലനം പൂർത്തിയാക്കി നാലുവർഷം അതിർത്തിയിലും സേവനമനുഷ്ഠിച്ചു. ഡിസംബറിൽ മേജറായി സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് പ്രളയം നിർമലിന്റെ ജീവനെടുത്തത്. മാമംഗലം ഭാഗ്യതാര നഗറിൽ താമസം ആരംഭിച്ചിട്ട് വ്യാഴാഴ്ച 22 വർഷം പൂർത്തിയായി.
നിർമലിന്റെ വീട് മന്ത്രി സന്ദർശിച്ചു
മധ്യപ്രദേശിൽ പ്രളയത്തിൽപ്പെട്ട് മരിച്ച കരസേനാ ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു. കറുകപ്പിള്ളി മാമംഗലം റോഡ് ഭാഗ്യതാര നഗറിലെ വീട്ടിലെത്തിയ മന്ത്രി, നിർമലിന്റെ അച്ഛൻ പി കെ ശിവരാജനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. മേയർ എം അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..