കൊച്ചി
പട്ടയരേഖ കൈകളിൽ ലഭിച്ച കൗസല്യയുടെ കണ്ണുകൾ ഈറനണിഞ്ഞു. ജില്ലാ പട്ടയമേളയിൽ ആദ്യപട്ടയം ഏറ്റുവാങ്ങിയ കൗസല്യക്ക് ഇത് മറക്കാനാകാത്ത നിമിഷം. വർഷങ്ങൾക്കുമുമ്പ് പട്ടയത്തിനായി പരിശ്രമങ്ങൾ നടത്തിയ ഭർത്താവിന്റെ ഓർമകളിലായിരുന്നു കണയന്നൂർ കണ്ണഞ്ചേരിവീട്ടിൽ കൗസല്യ ചോതി.
സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ മുപ്പതിലേറെ വർഷമായി, മണ്ണുപയോഗിച്ച് നിർമിച്ച പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് കൂലിപ്പണിക്കാരനായ മകൻ ജയേഷിനൊപ്പം താമസിക്കുന്നത്. ഭർത്താവ് ചോതിയുടെ, മരിക്കുന്നതുവരെയുള്ള ആഗ്രഹമായിരുന്നു തന്റെ 6.5 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കണമെന്നത്. ചൊവ്വാഴ്‌ചയാണ് അത് യാഥാർഥ്യമായത്.
പട്ടയമില്ലാത്തതിനാൽ വീട് പുതുക്കിപ്പണിയാനോ വായ്പ എടുക്കാനോ സാധിച്ചിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളിയായ കൗസല്യക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കണമെന്നാണ് ആഗ്രഹം. ഒപ്പം രണ്ടാമത്തെ മകൻ രതീഷിനും പട്ടയം ലഭിച്ചു. മൂന്നരസെന്റ് ഭൂമിയാണ് രതീഷിനുള്ളത്. ഭാര്യ ടെസിക്കൊപ്പം എത്തി രതീഷ് പട്ടയം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..