മങ്കൊമ്പ്
ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് ബാഗ് തട്ടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം കാട്ടാക്കടയിൽവച്ച് എടത്വ പൊലീസ് പിടികൂടി. കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ്ഭവനിൽ ജോൺ (കണ്ണൻ -– 28), പുത്തൻവീട്ടിൽ ലിനു (ബിനുക്കുട്ടൻ -–- 44) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 6.30ന് എടത്വാ അമ്പ്രമൂലയിൽ കാറിലെത്തിയ മൂവർസംഘം ലോട്ടറി വിൽപ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ (53) യാണ് കാർ ഇടിപ്പിച്ചശേഷം ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് ആലപ്പുഴ പെട്രോൾ പമ്പിൽ ഇവർ എത്തിയതായി കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്തുവച്ച് കാറിന്റെ ചിത്രം പതിഞ്ഞിരുന്നു. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്തുനിന്ന് കണ്ടെത്തി. ഡിവൈഎസ്‌പി എസ്‌ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്‌ച രാത്രി 8.30നാണ് പ്രതികളെ പിടികൂടി.
കാറിലെത്തിയ സംഘം റോഡിൽ വെള്ളമുണ്ടോയെന്ന് ഗോപകുമാറിനോട് തിരക്കിയശേഷം എടത്വാ ജങ്‌ഷനിലേക്കാണെങ്കിൽ അവിടെ വിടാമെന്ന് അറിയിച്ചു. തുടർന്ന് കാറിൽ അമ്പ്രമുക്കിൽ ഇറങ്ങി മുന്നോട്ടുനടന്ന ഗോപകുമാറിന്റെ അടുത്തേക്ക് കാറിലെത്തിയ യുവാക്കളിൽ ഒരാൾ പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചു.
ബാഗ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഓടിയപ്പോൾ പിറികെയെത്തി കാറിടിപ്പിച്ച് റോഡിൽവീഴ്‌ത്തിയശേഷം വലതുകാലിൽ കാർ കയറ്റിറക്കുകയായിരുന്നു. കാലൊടിഞ്ഞ ഗോപകുമാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.
സിഐ ആനന്ദ ബാബു, എടത്വാ എസ്ഐ ഷാംജി, സീനിയർ സിപിഒ ഗോപൻ, സിപിഒമാരായ പ്രേംജിത്ത്, ശ്യാംകുമാർ, സനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..