തുറവൂർ
ദേശീയപാതയിൽ വയലാർ കവലയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിർത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ പിന്നിലിടിച്ച് 20ഓളം പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തില്‍ പങ്കെടുക്കാൻ പോയവരും പരിക്കേറ്റവരിലുണ്ട്. വ്യാഴം പുലര്‍ച്ചെയാണ് വയനാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയുള്ള സമയത്താണ് അപകടം.
മാനന്തവാടി പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന (26), പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്‌ണന്‍ (50), നഗരസഭ ജീവനക്കാരി സോഫി (47), ബസ് ഡ്രൈവര്‍ മനോജ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ്, എറണാകുളത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പട്ടണക്കാട് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..