ആലപ്പുഴ
ഏഴുലക്ഷം രൂപയുടെ എംഡിഎംഎയുമായി ആലപ്പുഴ നഗരത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര വാഗസ്ഥാനത്ത് ശ്രീമന്ദിരം അതുൽ ദേവ് (അമ്പാടി – -24), മുഹമ്മ പുത്തൻചിറ ആഷിക് (ഉണ്ണി – 28-) എന്നിവരാണ് അറസ്‌റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് 140 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ശനി ആലപ്പുഴ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് എംഡിഎംഎ, എൽഎസ്‌ഡി തുടങ്ങിയവ എത്തുന്നതായി ‘യോദ്ധാവ്’ പദ്ധതിയുടെ മൊബൈൽ നമ്പരിൽ വിവരം ലഭിക്കുകയായിരുന്നു. എംഡിഎംഎ വിൽപ്പനയ്‌ക്കായി കൊണ്ടുവന്നതാണ് അതുൽ ദേവെന്നും വാങ്ങാൻ വന്നയാളാണ് ആഷിക്കെന്നും പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽനിന്ന് ജില്ലയിലേക്ക് എത്തിച്ചതാണെന്നും ഗ്രാമിന് 3500 രൂപ മുതൽ 5000 രൂപ വരെ വിലയിട്ടാണ് വിൽപ്പനയ്‌ക്ക് കൊണ്ടുവന്നതെന്നും അതുൽ പൊലീസിനോട് പറഞ്ഞു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. നർകോട്ടിക് സെൽ ഡിവൈഎസ്‌പി എം കെ ബിനുകുമാർ, ആലപ്പുഴ ഡിവൈഎസ്‌പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്‌പെക്‌ടർ എം കെ രാജേഷ്, സൗത്ത് എസ്‌ഐമാരായ റെജിരാജ്, ഇസ്‌മയിൽ, അശോകൻ, മധു, സീനിയർ സിപിഒ സേതുമോൻ, സിപിഒമാരായ ജീനാസ്, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..