ആലപ്പുഴ
ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം പെരുകുന്നു. തിങ്കളാഴ്‌ച 704 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 98.86 ശതമാനം പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ്–- 696 പേർക്ക്. മാസങ്ങളായി ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ 95 ശതമാനത്തിന് മുകളിലാണ്. ബീച്ച്, ബസ് സ്‌റ്റാൻഡ്, കടകൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിലൊന്നും ജനങ്ങൾ മാസ്‌ക്, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങൾ ലംഘിക്കുകയാണ്.
തിങ്കളാഴ്‌ചത്തെ രോഗികളിൽ ഒരാൾ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന രോഗികൾ അഞ്ഞൂറിലേറെ ആകുന്നത്. വെള്ളി –-745, ശനി –-908, ഞായർ –-800 എന്നിങ്ങനെയാണ് മൂന്നുദിവസത്തെ കണക്ക്. ആകെ രോഗികളുടെ മൂന്നിലൊന്നാണ് രോഗമുക്തർ. 380 പേരുടെ മാത്രം പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഏപ്രിലിൽ മാത്രം 19 ദിവസത്തിൽ 6771 രോഗികളായി. ഇതിൽ 6655 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. 98 ശതമാനമാണ് ഏപ്രിലിലെ ശരാശരി സമ്പർക്കബാധ.
ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 88,110 ആയി. സമ്പർക്കത്തിലൂടെ 83,446 പേർക്കും കോവിഡ് ബാധിച്ചു. ആകെ 83,472 പേർ രോഗമുക്തരായി. 5,299 പേർ ചികിത്സയിലുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 65 കേസ് രജിസ്‌റ്റർ ചെയ്‌തു. 41 പേരെ അറസ്‌റ്റ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..