ആലപ്പുഴ
നെല്ലറയെ കാക്കാനും കർഷക, കർഷകത്തൊഴിലാളി സമൂഹത്തിന് കൈത്താങ്ങാകാനും രണ്ടാം കുട്ടനാട് പാക്കേജ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 2447 കോടി രൂപയുടെ പാക്കേജ് ലക്ഷ്യമിടുന്നത് കുട്ടനാടിന്റെ സർവതലസ്‌പർശിയായ വികസനം. 1212 കോടി രൂപ കിഫ്ബിയിൽ നിന്നും 500 കോടി റീബിൽഡ് കേരളയിൽനിന്നും ബാക്കി മറ്റുവകുപ്പുകളിൽ നിന്നുമായാണ് വിനിയോഗിക്കുക.
യുഡിഎഫ് തകർത്ത ഒന്നാം പാക്കേജ്
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി എസ് സർക്കാരാണ് 1839 .75 കോടി രൂപയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്.
എന്നാൽ പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും പാക്കേജിന് ചരമഗീതമെഴുതി. 1124.79. കോടി രൂപ ചെലവഴിക്കുകയും ചെയ്‌തു. ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചതുപോലെ മുഖ്യമായും കല്ലുകെട്ടിന്റെ എൻജിനീയറിങ് അഭ്യാസമാണ് നടന്നത്.
യുഡിഎഫിന്റെ ഈ അഴിമതിയുടെ ദുരിതം 2018ലെ പ്രളയത്തിൽ ശരിക്കും അനുഭവിച്ചു. ദുരിതാശ്വാസത്തിനു മാത്രമായി അന്ന് ആകെ 484.38 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. 2019ലെ വെള്ളപ്പൊക്കത്തിലും സ്ഥിതി വ്യത്യസ്‌തമായില്ല. ഇതിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതികളാണ് രണ്ടാം പാക്കേജിലുള്ളത്.
വെള്ളപ്പൊക്ക കെടുതി കുറയും
ലീഡിങ് ചാനൽ ആഴവും വീതിയും കൂട്ടുന്നത് പൂർത്തിയാവുന്നതോടെ തോട്ടപ്പള്ളി വഴി വെള്ളംസുഗമമായി പുറത്തേയ്‌ക്ക് പോകും. തണ്ണീർമുക്കം ബണ്ടിനുമേലുള്ള മൺതിട്ടകളും നീക്കും. പഴുക്കാനില കായൽ 100 കോടി രൂപ മുടക്കി എക്കലും മണ്ണും നീക്കി ആഴം കൂട്ടും. ഇതോടെ കോട്ടയം ഭാഗത്തെ മീനച്ചിലാറിലും - കൊടൂരാറിലും വെള്ളപ്പൊക്കം പഴങ്കഥയാകും. ജലനിർഗമനം സുഗമമാക്കാൻ പ്രധാനപ്പെട്ട ലിങ്ക് തോടുകൾ ആഴംകൂട്ടും.
കൃഷി സുഭിക്ഷം, സുരക്ഷിതം
മടവീഴ്‌ചയാണ് കുട്ടനാടിന്റെ ശാപം. പുതിയ പാക്കേജിൽ കായലിലെയും തോട്ടിലെയും ചെളി ഉപയോഗിച്ച് പുറംബണ്ടുകളുടെ വീതി ഇരട്ടിയാക്കും. പെട്ടിയും പറയ്‌ക്കും പകരം സബ്മേഴ്സബിൾ പമ്പുകളാക്കും. വലിയ പാടശേഖരങ്ങൾ സുരക്ഷിതത്വത്തിനുവേണ്ടി ചെറിയ പാടങ്ങളാക്കി തിരിക്കും.
നെല്ലുൽപ്പാദനത്തിൽ മുപ്പത് ശതമാനം വർധനയാണ് ലക്ഷ്യമിടുന്നത്. മത്സ്യകൃഷിയാകാം. പക്ഷെ, ഓപ്പൺ റാഞ്ചിങ് പ്രോത്സാഹിപ്പിക്കും. ഉയർത്തിയ കമ്യൂണിറ്റി കാറ്റിൽ ഷെഡ്ഡുകൾ നിർമിക്കും.
പ്രളയത്തിൽ മുങ്ങാത്ത എസി റോഡ്
പ്രളയം വന്നാലും എ സി റോഡ് മുങ്ങില്ല. 400 കോടിയുടെ എലവേറ്റഡ് ഹൈവേ വരും. അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നെടുമുടി – തകഴി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 55.78 കോടിയുടെ പടഹാരം പാലം നിർമാണത്തിലാണ്. ആകെ 750 കോടിയുടെ റോഡും പാലങ്ങളും ഉൾപ്പെടെ കുട്ടനാട്ടിൽ നിർമിക്കും.
ശുചിത്വം, ആരോഗ്യം
കായൽത്തട്ടിലെ പ്ലാസ്‌റ്റിക് നീക്കം ചെയ്യും. കനാലുകളെല്ലാം വൃത്തിയാകും. മാലിന്യം കനാലിലേയ്‌ക്ക് ഒഴുക്കുന്നതും അവസാനിപ്പിക്കും. ഹൗസ്ബോട്ടുകൾക്കുവേണ്ടി വലിയ സെപ്റ്റേജ് ഏർപ്പെടുത്തും.
എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ആവശ്യമെങ്കിൽ പുതുക്കി പണിയും. പുളിങ്കുന്ന് ആശുപത്രി 100 കോടി ചെലവിൽ നിർമിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..