കായംകുളം
ആധാറോ, തിരിച്ചറിയൽ രേഖയോ മൊബൈൽ ഫോണോ, ഇല്ലാതെ തെരുവിൽ കഴിയുന്നവർക്ക് കോവിഡ് വാക്‌സിൻ നൽകാൻ പ്രവർത്തിക്കുകയാണ് ഒരു പെൺകുട്ടി.
മണിവേലിക്കടവ് സ്വദേശിയും പാരാമെഡിക്കൽ വിദ്യാർഥിനിയുമായ അഞ്‌ജുവാണ് ഇത്. വീട്ടിലേക്ക് പോകാനായി കായംകുളം ഗവ. ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോൾ ഒരു വയോധികൻ ‘തങ്ങൾക്ക് വാക്‌സിൻ നൽകാൻ ഇവിടെ ആരുമില്ല മോളെ, ഞങ്ങൾക്ക് ആധാറോ രേഖകളോ ഇല്ലാത്തവരാണ്, അതുകൊണ്ട് വാക്‌സിൻ ലഭിക്കില്ല' എന്ന് സങ്കടത്തോടെ പറയുന്നത് കേട്ടു. അതൊരു തിരിച്ചറിവായി. ഇതിന് തന്നെക്കൊണ്ട് എന്തുചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന്റെ മുന്നിൽ വാതിലുകൾ ഓരോന്നായി തുറന്നു.
തുടർന്ന് ജില്ലാ പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫീസറെയും ബന്ധപ്പെട്ട് തന്റെ ആവശ്യം അറിയിച്ചു. എന്നിട്ടും അഞ്‌ജു പിന്മാറിയില്ല. ഒരു സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് 200 രൂപയ്‌ക്ക് വാക്‌സിൻ ലഭിക്കാൻ കരാറിലെത്തി. അഞ്‌ജു പണം സ്വരൂപിക്കുന്നതിനുള്ള പരിശ്രമം നടത്തി. കൂട്ടുകാരികളും മറ്റും ചെറിയ തുക നൽകാമെന്നറിയിച്ചു. എന്നാൽ ഇതിനിടയിൽ ഡിഎംഒ അഞ്ചുവിനെ ബന്ധപ്പെട്ട് വാക്‌സിൻ സൗജന്യമായി നൽകാമെന്ന് മാത്രമല്ല ഒരു മെഡിക്കൽ ടീമിനെ തന്നെ ആംബുലൻസ് സഹിതം നൽകാമെന്ന് സമ്മതിച്ചു. ഇതനുസരിച്ച് ബുധനാഴ്‌ച കായംകുളത്തും പരിസരങ്ങളിലുമുള്ള 36 പേർക്ക് സെന്റ് ബേസൽ ചർച്ച് കാമ്പോണ്ടിൽ (ബോയ്‌സ് സ്‌കൂളിന് മുൻവശമുള്ള ചർച്ച് ) വച്ച് കോവിഡ് ടെസ്‌റ്റ് നടത്തി. നാളെ വാക്‌സിനും നൽകും.
അങ്ങനെ അഞ്‌ജുവിന്റെ ആഗ്രഹം സഫലമാകും. ഒപ്പം നിസഹയരായവർക്ക് പ്രതിരോധ വാക്‌സിനും. കീരിയിൽ വീട്ടിൽ അരവിന്ദൻ–സുനന്ദ ദമ്പതികളുടെ മകളാണ് അഞ്‌ജു. സഹോദരൻ അഭിലാഷ് ഡ്രൈവറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..