മാരാരിക്കുളം
വേമ്പനാട് കായലിനെ സംരക്ഷിക്കാൻ കായലിന്റെ നേരവകാശികളായ മത്സ്യത്തൊഴിലാളികൾ രംഗത്ത്. മത്സ്യ- കക്ക പ്രജനനത്തെ പ്രതികൂലമായി ബാധിക്കുകയും വംശനാശത്തിന് കാരണമാകുകയും ചെയ്യുന്ന പ്ലാസ്‌റ്റിക് മാലിന്യംനീക്കി വേമ്പനാടിനെ വീണ്ടെടുക്കുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം ഒരാഴ്‌ച തുടരും.
തണ്ണീർമുക്കംമുതൽ ആര്യാടുവരെ കായൽതീരങ്ങളിൽനിന്ന് സംഭരിക്കുന്ന മാലിന്യങ്ങൾ പ്ലാസ്‌റ്റിക് റീസൈക്ലിങ് കമ്പനിക്ക് കൈമാറും.
മാലിന്യങ്ങളും പ്ലാസ്‌റ്റിക്കും കീടനാശിനിയുമൊക്കെ കായലിന്റെ ആവാസവ്യവസ്ഥയെ തകർക്കുകയാണ്. കായലിനെ ആശ്രയിച്ച് കുടുംബം പോറ്റുന്ന ആയിരക്കണക്കിന് കുടുംബങ്ങളും കക്കാ- മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളും വലിയപ്രതിസന്ധി നേരിടുകയാണ്.
നിരവധി വള്ളങ്ങളിൽ പ്ലാസ്‌റ്റിക് ശേഖരിച്ചു. കുപ്പികൾ, പാൽ കവറുകൾ, മറ്റു പ്ലാസ്‌റ്റിക് അവശിഷ്‌ടങ്ങൾ എന്നിങ്ങനെ ചാക്കുകണക്കിന് മാലിന്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കരയിലെത്തിച്ചത്.
ആര്യാട് മടയാംതോട് ജെട്ടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ, ഏരിയ ആക്‌ടിങ് സെക്രട്ടറി കെ ആർ ഭഗീരഥൻ, കോമളപുരം ലോക്കൽ സെക്രട്ടറി രാജേഷ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ, സി കുശൻ, കെ എൻ ബാഹുലേയൻ, കെ എം മോഹനൻ, കെ കെ പ്രകാശൻ, യൂണിയൻ ജില്ലാ സെക്രട്ടറി സി ഷാംജി, ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി, യൂണിയൻ മുഹമ്മ ഏരിയ സെക്രട്ടറി എം ഷാനവാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..