ഒക്‌ടോബർ 17ന് നാലുചക്രവാഹന
ലൈസൻസിനുള്ള റോഡ് ടെസ്റ്റിനിടെ
കയറിപ്പിടിച്ചതായാണ് പരാതി
മലപ്പുറം
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മോട്ടോർവാഹന വകുപ്പിലെ ഇൻസ്‌പെക്ടർ അറസ്‌റ്റിൽ. ഒളിവിലായിരുന്ന മലപ്പുറം ആർടിഒ ഓഫീസിലെ എംവിഐ മഞ്ചേരി സ്വദേശി സി ബിജു (46)ആണ് പിടിയിലായത്. വയനാട് വൈത്തിരിയിലെ റിസോർട്ടിൽനിന്ന് മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ഒക്‌ടോബർ 17ന് നാലുചക്രവാഹന ലൈസൻസിനുള്ള റോഡ് ടെസ്റ്റിനിടെ കയറിപ്പിടിച്ചതായി കഴിഞ്ഞ 24നാണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിൽ പരാതിയെത്തിയത്. കേസെടുത്ത് അന്വേഷണത്തിലായിരുന്നു. പരാതിയുയർന്നതോടെ മോട്ടോർ വാഹനവകുപ്പ് ഇയാളെ സർവീസിൽനിന്ന് സസ്‌പെൻഡ്‌ചെയ്‌തു. കേസെടുത്തതോടെ ബിജു ഫോൺ ഓഫ്‌ചെയ്‌ത് ഒളിവിൽപോയി. തിങ്കളാഴ്‌ച രാത്രിയാണ് വയനാട്ടിൽനിന്ന് കസ്‌റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയതായി വനിതാ സ്‌റ്റേഷൻ എസ്ഐ പി കെ സന്ധ്യാദേവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..