കാട്ടാക്കട
പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി ഊരൂട്ടമ്പലം ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർഥി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കർ. ഊർജവും ഗതാഗതവും, മാലിന്യ നിർമാർജനം, കൃഷി, - വനം - മറ്റ് ഭൂവിനിയോഗ രീതികൾ എന്നീ സെഷനുകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദഗ്‌ധരും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. 140 പേരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
കാർബൺ ന്യൂട്രൽ കാട്ടാക്കടയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ നടന്ന സമാപന സെഷൻ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
പദ്ധതി രൂപരേഖയുടെ പ്രകാശനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. വീഡിയോ നിർമാണ ക്യാമ്പയിനിൽ മികച്ച വീഡിയോ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.
ഡിസംബർ അവസാനം കാട്ടാക്കട മണ്ഡലത്തിലെ കാർബൺ ബഹിർഗമന തോത് മനസ്സിലാക്കുന്നതിനുള്ള കാർബൺ ഓഡിറ്റിങ് പൂർത്തിയാക്കി പ്രസിദ്ധീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..