വർക്കല
വെൺകുളം ഗവ. എൽപി സ്കൂളിൽ സുരക്ഷാ ഭീഷണിയെന്നും അധ്യാപകരും വിദ്യാർഥികളും ഭീതിയിലാണെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ നടത്തി സ്കൂളിനെയും ഇടവ പഞ്ചായത്ത് ഭരണസമിതിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢശ്രമങ്ങൾ നടക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക്.
2019ൽ ധനകാര്യ കമീഷനിൽനിന്ന് 7,78,390 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് സ്കൂളിൽ ഓഡിറ്റോറിയം നിർമിച്ചത്. സ്കൂൾ ഹെഡ്മാസ്റ്ററാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഇതിനിടയിൽ കരാറുകാരന്റെ വീഴ്ചമൂലം സീലിങ് ഇളകി വീണിരുന്നു. ഇതിനെതിരെ പഞ്ചായത്ത് നോട്ടീസ് നൽകി കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു. ഓടയം സ്കൂളിൽനിന്ന് മുറിച്ച മരത്തിന്റെ കഷണങ്ങൾ വെൺകുളം സ്കൂളിൽ നിക്ഷേപിച്ചത് ക്വട്ടേഷൻ ഏറ്റെടുത്ത മുൻ പഞ്ചായത്തംഗം കൂടിയായ അശോക് കുമാറാണ്. സ്കൂൾ അധികൃതരുടെ അറിവോടുകൂടെ മരത്തിന്റെ കഷണങ്ങൾ നിക്ഷേപിച്ചത് പഞ്ചായത്ത് അധികൃതർ അറിഞ്ഞിരുന്നില്ല. വസ്തുത ഇതാണെന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിയെ ആക്ഷേപിക്കാൻ മുൻകൈയെടുക്കുകയാണ് മുൻ മെമ്പർ അ ശോക് കുമാറും സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാറും.
സ്കൂളിലെ താൽക്കാലിക നിയമനം പഞ്ചായത്ത് അറിയാതെ ഹെഡ്മാസ്റ്റർ നടത്തിയത് പഞ്ചായത്ത് അധികൃതർ തടഞ്ഞിരുന്നു. ഈ വിരോധവും നിർവഹണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് ഹെഡ്മാസ്റ്ററെ മാറ്റിയതുമാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്ന് എ ബാലിക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..