കൊല്ലം
ജില്ലയുടെ സ്വപ്ന പദ്ധതിയായ തീരദേശ ഹൈവേയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ജൂലൈ അവസാനത്തോടെ പൂർത്തിയാകും. കൊല്ലം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ ചുമതലയുള്ള നാറ്റ്‌പാക്കിന്റെ നേതൃത്വത്തിൽ ഡിപിആറും അലൈൻമെന്റും തയ്യാറാക്കുന്നതിനുള്ള സർവേ നടപടി അന്തിമഘട്ടത്തിലാണ്. ജില്ലയിൽ 57 ഹെക്ടറാണ് ഹൈവേയ്ക്കായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നഷ്ടമാകുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിവരം നാറ്റ്‌പാക്ക് ശേഖരിച്ചുകഴിഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ദേശീയപാത 66ലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്തി തങ്കശേരി മുതൽ തിരുമുല്ലവാരം വരെയുള്ള രണ്ട് കിലോമീറ്ററിൽ കടൽപ്പാലവും നിർമിക്കും. പാതയ്ക്ക് ഇരുവശവും സൈക്കിൾ ട്രാക്കും ഒരുക്കും. തീരദേശത്തെ വിവിധ റോഡുകളെ കൂട്ടിയോജിപ്പിച്ച് വീതികൂട്ടിയാണ് ഹൈവേ നിർമാണം. കിഫ്ബിയാണ് ഫണ്ട് അനുവദിക്കുന്നത്.
റോഡിനായി 27.13 ഹെക്ടറും പുനരധിവാസത്തിന് 20.5 ഹെക്ടറും ടൂറിസം വികസനത്തിന് 9.85 ഹെക്ടറുമാകും ഏറ്റെടുക്കുക. 14 മീറ്റർ വീതിയിലാണ് നിർമാണം. റോഡിന് എട്ടരമീറ്റർ വീതിയുണ്ടാകും. ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും ഓടയും രണ്ടര മീറ്ററിൽ സൈക്കിൾ ട്രാക്കുമാണ് ലക്ഷ്യം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. ഭൂമി ഏറ്റെടുക്കലിനുമാത്രം 523 കോടി രൂപ ചെലവുവരും.
പുനരധിവാസ
പദ്ധതിയും
സാധാരണ, റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം മാത്രമാണ് നൽകുക. എന്നാൽ, തീരദേശ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും അനുബന്ധ ജോലികൾ ചെയ്യുന്നവരുമാണ്. ഇവരുടെ പുനരധിവാസവും ഉൾപ്പെടുത്തിയാണ് പദ്ധതി. ഒഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കടലിൽപോകാൻ കഴിയുംവിധം പ്രത്യേക ഭൂമി ലഭിക്കുക പ്രയാസമാണ്. പണം വാങ്ങി ദൂരത്തേക്കുപോകാൻ താൽപ്പര്യമില്ലാത്തവർക്ക് തീരദേശത്തോട് ചേർന്ന് ഫ്ലാറ്റ് നിർമിച്ച് നൽകും. മറ്റുള്ളവർക്ക് സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകാനുമാണ് ആലോചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..