മലപ്പുറം
സംഘശക്തിയുടെ കരുത്ത് തെളിയിച്ച് സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധവും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന ജനപക്ഷ ബദൽ നയങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടമായ സമരം മലപ്പുറത്തെ ചെങ്കടലാക്കി. പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് പരിസരത്തുനിന്നാരംഭിച്ച് നഗരത്തെ ചുവപ്പണിയിച്ച മാർച്ച് സിവിൽ സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് അധ്യക്ഷനായി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടി സ്വീകരിക്കുക, ജനോൻമുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര–- ----സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ വസന്ത സംസാരിച്ചു. ജില്ലാ ട്രഷറർ ഇ പി മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം പി കൈരളി, പി കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി വിജിത് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി വേണുഗോപാൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..