ഗൂഡല്ലൂർ
അമ്മുവിന് എല്ലാം ബൊമ്മനാണ്. കൂടെ കളിക്കാനും ഭക്ഷണം നൽകാനും കുളിപ്പിക്കാനും പൂഴിമണ്ണിൽ കുത്തിമറിയാനും ബൊമ്മൻ അമ്മുവിനൊപ്പം ചേരും. അത്രക്കും ആഴമുണ്ട് ഈ ആനക്കുട്ടിയും പാപ്പാനും തമ്മിലുള്ള ആത്മബന്ധത്തിന്. മുതുമല തെപ്പക്കാട് ആന വളർത്തൽ കേന്ദ്രത്തിലാണ് ഈ അപൂർവ സ്‌നേഹബന്ധം. അമ്മു എന്ന് പേരുള്ള കാട്ടാനക്കുട്ടിയാണ് പാപ്പാൻ ബൊമ്മന്റെ കൂടെ കളിക്കുന്നത്. ഏതാണ്ട് മൂന്നുവർഷം മുമ്പ് തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം വനത്തിൽ കാട്ടാന പ്രസവിച്ച് 20 ദിവസമായ കുട്ടിയെ ഉപേക്ഷിച്ചുപോവുകയായിരുന്നു.വനംവകുപ്പ് പലതവണ ചേർക്കാൻ ശ്രമിച്ചെങ്കിലും തള്ളയാന കുട്ടിയെ കൊണ്ടുപോവുകയോ ഒന്നു നോക്കുകയോ ചെയ്തില്ല. തുടർന്നാണ് മുതുമലയിൽ കൊണ്ടുവന്ന് സംരക്ഷിക്കാൻ തീരുമാനിച്ചത്.
അന്ന് മുതൽ മുതുമലയിലെ ആന പാപ്പാൻ ബൊമ്മനാണ് ഈ ആനക്കുട്ടിയെ പരിചരിക്കുന്നത്. കുളിപ്പിക്കുക ,ഭക്ഷണം നൽകുക, ഡോക്ടർമാർ പരിശോധിക്കുമ്പോൾ കൂടെ ഉണ്ടാവുക, ഓടിക്കളിക്കുക തുടങ്ങി ബൊമ്മൻ ആനക്കുട്ടിയുടെ സന്തത സഹചാരിയായി. സ്വന്തം കുട്ടികളെപ്പോലെയാണ് ബൊമ്മൻ പരിപാലിക്കുന്നത്. ബൊമ്മൻ നിർദേശിക്കുന്നതെല്ലാം അമ്മു അനുസരിക്കുകയും ചെയ്യും. ബൊമ്മെനെ കണ്ടില്ലെങ്കിൽ കുട്ടിയാന ഒച്ചവയ്‌ക്കും. ഈ രംഗങ്ങൾ ഇവിടെയെത്തുന്നവർക്ക് അത്ഭുതമാണ്. കുട്ടികളും അല്ലാത്തവരുമായി 28 ഓളം വളർത്താനകൾ ഇവിടെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..