ചടയമംഗലം
സ്വകാര്യ സ്വർണപ്പണയ ബാങ്കിൽ മുക്കുപണ്ടം പണയംവയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കുറ്റിക്കാട് ചങ്ങരനികർത്ത് വീട്ടിൽ മനു (26) ആണ് പിടിയിലായത്. വെഞ്ഞാറമൂട് ഭാര്യയുടെ വീട്ടിൽ താമസിക്കുന്ന ഇയാൾ പോരേടം റോഡിലെ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ ബാങ്കിലാണ് പണയംവയ്‌ക്കാൻ എത്തിയത്. പതിനൊന്നര ഗ്രാമുള്ള കൈച്ചെയിൻ നൽകി 60,000 രൂപ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് സംശയംതോന്നി ചോദ്യംചെയ്തതോടെ ഇയാൾ ഇറങ്ങിയോടി. പിന്നാലെ ഓടിയ ഓട്ടോഡ്രൈവർമാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ചടയമംഗലം എസ്എച്ച്ഒ വി എസ് പ്രദീപ്, എസ്ഐമാരായ മോനിഷ്, സലിം എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്‌ചെയ്തു. പൊലീസ് ചോദ്യംചെയ്യലിൽ ഇയാളോടൊപ്പം രണ്ടുപേർകൂടി എത്തിയിരുന്നതായും കഴിഞ്ഞമാസം പതിനഞ്ചിന് ഇതേ ബാങ്കിൽ പണയംവച്ച് 1,04,000 രൂപവാങ്ങിയതായും സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..