ചിറയിൻകീഴ്
നിർദിഷ്ട ആറ്റിങ്ങൽ ബൈപാസ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. കടമ്പാട്ടുകോണം–- കഴക്കൂട്ടം ദേശീയപാത 66ന്റെ ഭാഗമായ ആറ്റിങ്ങൽ ബൈപാസ് ആണ് നിർമാണം പുരോഗമിക്കുന്നത്. ദേശീയപാതയിൽ മാമത്ത് നിന്ന് കിഴുവിലം പഞ്ചായത്തിലെ വാമനപുരം നദിക്കു സമീപം കവണശേരി ഏലാ–-രാമച്ചംവിള –- കൊല്ലമ്പുഴ –-ആലംകോട് –-പാലാംകോണം –-മണമ്പൂർ –-കല്ലമ്പലം ആയാംകോണത്ത് എത്തി ദേശീയപാത 66 ൽ കയറുന്ന രീതിയിൽ 11.150 കിലോമീറ്ററാണ് ബൈപാസ്.
കൊച്ചി ആസ്ഥാനമായ ആർഡിഎസ് എന്ന കമ്പനിക്കാണ് നിർമാണച്ചുമതല. 2025 ൽ പൂർത്തീകരിക്കണമെന്നതാണ് കരാർ. കാലാവസ്ഥകൂടി അനുകൂലമായാൽ കാലാവധിക്കുമുമ്പ് നിർമാണം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ. ദേശീയപാത വികസനത്തിനായി കഴക്കൂട്ടം മുതൽ കടമ്പാട്ട് കോണം വരെ 69 ഹെക്ടറാണ് ഏറ്റെടുത്തത്. ഇതിൽ 40 ഹെക്ടറലധികവും ബൈപാസിനു വേണ്ടിയാണ് ഏറ്റെടുത്തത്. ഭൂമിക്കായി നൽകിയ തുകയിൽ 75 ശതമാനം കേന്ദ്ര സർക്കാരും 25ശതമാനം കേരളസർക്കാരുമാണ് നൽകിയത്. 45 മീറ്റർ വീതിയിൽ 29.83 കിലോമീറ്ററിലാണ് പാത.
നൂറ് കിലോമീറ്റർ കുറഞ്ഞവേഗം നൽകാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരം ഉള്ള റോഡാണ് ഒരുങ്ങുക. സർവീസ് റോഡുകളുമായി ബന്ധമുണ്ടാകുമെങ്കിലും ഒരിടത്തും വാഹനങ്ങൾക്ക് ദേശീയപാതമുറിച്ചു കടക്കേണ്ടിവരില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..