കൽപ്പറ്റ
കോവിഡ് രണ്ടാം വരവിൽ ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകി പൂക്കോട് വെറ്ററിനറി കോളേജിലും ആർടിപിസിആർ പരിശോധന തുടങ്ങി. ഇതോടുകൂടി ജില്ലയിലെ രണ്ട് ലാബുകളിലുമായി 2500–- ഓളം പ്രതിദിന പരിശോധനകൾ നടത്താനാവും.
പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ സംവിധാനം ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും നേതൃത്വത്തിലാണ് ലാബ് സജ്ജമാക്കിയത്. മൂന്ന് ആര്‍ടിപിസിആര്‍ മെഷീനുകളാണ് പൂക്കോട് ഒരുക്കിയത്. ആറ് ലാബ് ടെക്‌നീഷ്യന്മാരും രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരും രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും ലാബിലുണ്ടാവും. പൂക്കോട് വെറ്ററിനറി അസി. പ്രൊഫസർ ഡോ. ചിന്റുവിനെ നോഡൽ ഓഫീസറായി നിയമിച്ചു. മൈക്രോ ബയോളജിസ്റ്റ് ഷഫീഖ് ഹസ്സനാണ് ലാബിന്റെ ചുമതല.
കോവിഡ് സ്രവ പരിശോധന നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നുവരുന്നത്. ഫലം വരുന്നതിന് താമസം നേരിട്ടതും കൂടുതൽ സാമ്പിളുകൾ അയക്കാൻ കഴിയാതിരുന്നതുമെല്ലാം കണക്കിലെടുത്താണ് കഴിഞ്ഞവർഷം ആഗസ്‌തോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ വൈറോളജി ലാബ് സ്ഥാപിച്ചത്. ഇതോടെ പരിശോധനക്ക് വേഗം കൈവന്നു. ബത്തേരി വൈറോളജി ലാബ് വഴി ഇതിനകം അമ്പതിനായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. ഇതിന്റെ തുടർച്ചയായാണ് പൂക്കോടും ആർടിപിസിആർ പരിശോധനാ സംവിധാനം സജ്ജമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..