മലപ്പുറം
കേരളബാങ്കിൽ ലയിക്കാത്തതിനാൽ മലപ്പുറം ജില്ലാ ബാങ്കിനും ജില്ലയിലെ സഹകരണ സംഘങ്ങൾക്കും നഷ്ടമാകുന്നത് നൂതന ബാങ്കിങ് സംവിധാനങ്ങൾ. കേരള ബാങ്കിന്റെ ഭാഗമായതോടെ മറ്റു ജില്ലകളിലെ സഹകരണ ബാങ്കുകളുടെ അടിസ്ഥാന വികസന പ്രതിസന്ധിക്ക് പരിഹാരമായി. എന്നാൽ, ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് ആ സാധ്യത നഷ്ടമായി. ജില്ലാ ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ താരതമ്യേന കുറവായതിനാൽ ആധുനിക സംവിധാനം ഒരുക്കാനുള്ള ഉയർന്ന ചെലവ് താങ്ങാനും കഴിയില്ല. കേരള ബാങ്കിന്റെ ഭാഗമായ പ്രാഥമിക സഹകരണ സംഘങ്ങൾ തമ്മിൽ കോർ ബാങ്കിങ് സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ജില്ലാ ബാങ്ക് ഇതിൽനിന്ന് ഒറ്റപ്പെട്ടു. പ്രാഥമിക സംഘങ്ങളിലൂടെ ലഭ്യമാകുന്ന ആധുനിക സംവിധാനങ്ങൾ നൽകാൻ നിലവിൽ ജില്ലാ ബാങ്കിന് കഴിയില്ല. ചുരുങ്ങിയ സൗകര്യങ്ങൾമാത്രമാണ് ജില്ലാ ബാങ്കിന്റെ കോർ ബാങ്കിങ് സൊലൂഷൻ സോഫ്‌റ്റ്‌വെയറിനുള്ളൂ. ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ബാങ്കിങ് റഗൂലേഷൻ ആക്ട് ഭേദഗതി പ്രകാരം റിസർവ് ബാങ്ക് സഹകരണ ബാങ്കുകൾക്കുമുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ വലിയൊരു സ്ഥാപനത്തിന്റെ ഭാഗമായാൽമാത്രമേ അതിജീവിക്കാനും എൻആർഐ നിക്ഷേപ പദ്ധതികൾ നടപ്പാക്കാനും കഴിയൂ. ബാങ്കിങ് മേഖല അനുദിനം നൂതന സാങ്കേതിക സംവിധാനങ്ങളിലേക്ക് മാറുമ്പോൾ ആയിരക്കണക്കിന് പ്രവാസികളുള്ള ജില്ലയും അതിനൊപ്പം വളരേണ്ടതുണ്ട്. എന്നാൽ കോൺഗ്രസ്, മുസ്ലിംലീഗ് നേതൃത്വത്തിലുള്ള ജില്ലാ ബാങ്ക് ഭരണസമിതിയുടെ പിടിവാശി ജില്ലയുടെ ബാങ്കിങ് വികസനം പിന്നോട്ടടിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..