ബാലുശേരി
കക്കയം മലനിരകളുടെ ദൃശ്യചാരുത ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്. കോവിഡ് പ്രതിസന്ധിക്കു ശേഷം വിനോദസഞ്ചാര മേഖല തുറന്നതോടെ കക്കയം തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഒഴിവു ദിവസങ്ങളിലാണ് വലിയ തിരക്കനുഭവപ്പെടുന്നത്.
മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പ്രകൃതിയുടെ പച്ചപ്പും ഹൃദയ ദ്വീപും കാഴ്ചക്കാർക്ക് ഹൃദ്യമായ അനുഭവമാണ്. കക്കയം മലനിരകളും ബോട്ട് സർവീസിന് അനുയോജ്യമായ കക്കയം റിസർവോയറുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ എന്നിവയുമുണ്ട്.
3.91 കോടി രൂപയാണ് വിനോദസഞ്ചാര വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ഇറിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് മുൻ എംഎൽഎ പുരുഷൻ കടലുണ്ടി മുൻകൈയെടുത്ത് ബാലുശേരി ടൂറിസം ഇടനാഴിയിൽപ്പെടുത്തിയ പ്രദേശമാണിത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, സീറ്റിങ് ആംഫി തിയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട്ജെട്ടി, ലാൻഡ്‌സ്കേപ്പിങ് തുടങ്ങിയവയാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനം. ഹൃദയ ദ്വീപിലേക്കുള്ള പാലവും, ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കെ എം സച്ചിൻദേവ് എംഎൽഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പദ്ധതി സർക്കാരിന് സമർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..