26 April Friday

ഇല്ല.. 
അവളത്‌ 
ചെയ്യില്ല!; ഷഹാനയുടെ വേർപാട്‌ താങ്ങാനാകാതെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

മഹിളാ അസോസിയേഷൻ നേതാക്കൾ തിമിരി വലിയപൊയിലിലെ ഷഹാനയുടെ വീട്ടിൽ

തൃക്കരിപ്പൂർ > പിറന്നാൾ ദിനത്തിൽ കോഴിക്കോട്ടെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട നടിയും മോഡലുമായ ഷഹാനയുടെ വേർപാട്‌ താങ്ങാനാകാതെ കുടുംബം. ‘‘മകൾ ഈ കടുംകൈ ചെയ്യില്ല; ഭർത്താവും വീട്ടുകാരും കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണ്‌’’- ഉമ്മ ഉമൈബ നിറ കണ്ണുകളേടെ പറഞ്ഞു.
 
കോഴിക്കോട് ചേവായൂരിനടുത്ത് പറമ്പയിലെ വാടക വീട്ടിൽ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ്‌ ഷഹാനയെ കണ്ടത്. ഷഹാനയുടെ കുടുംബം മൂന്നുമാസം മുമ്പാണ്  തിമിരി വലിയപൊയിലിൽ താമസമാക്കിയത്. ഉമ്മ ഉമൈബ, സ്വകാര്യ കമ്പനി ജീവനക്കാരനായ ജേഷ്ഠൻ ബിലാൽ, കുട്ടമത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പത്താംതരം വിദ്യാർഥി നദീം, ഉമ്മൂമ്മ എന്നിവരാണ്‌ വലിയപൊയിലിലെ വീട്ടിലുള്ളത്. നേരത്തേ ചട്ടഞ്ചാലിലായിരുന്നു ഇവരുടെ കുടുംബം. 16 മാസം മുമ്പാണ് കോഴിക്കോട്ടെ സജാദുമായി ഷഹനയുടെ വിവാഹം നടന്നത്. ഒരു തവണ മാത്രമേ നാട്ടിലേക്കു വന്നിട്ടുള്ളു.
 
വ്യാഴം രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ വിളിച്ച് ഷഹാന പിറന്നാൾ ആഘോഷത്തിന്‌ വിളിച്ചിരുന്നു. വീട്ടുകാർ വെള്ളിയാഴ്ച പോകാനിരുന്നതുമാണ്‌. അതിനായി, ഇവർ താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരങ്ങളറിയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പിന്നീട്‌ മകളുമായിബന്ധപ്പെടാനായില്ല.സംഭവത്തിൽ അറസ്റ്റിലായ ഭര്‍ത്താവ് സജാദ്‌ റിമാൻഡിലാണ് .  ഷഹാനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം ചെമ്പ്രകാനത്ത് ഖബറടക്കി.
 
‘ലോക്ഡൗൺ' എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം ചെ‌യ്ത ഷഹാന നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്ക്‌ സംബന്ധിച്ച്‌ ഷഹാനയും ഭർത്താവ്‌ സജാദും  തർക്കമുണ്ടായിരുന്നതായും പറയുന്നു. ഖത്തറിലായിരുന്ന സജാദ് ഇപ്പോൾ നാട്ടിലാണ്‌. ഇയാൾക്ക്‌ ചില ദുശീലങ്ങൾ ഉള്ളതായി മകൾ പറഞ്ഞതായും കുടുംബം പരാതിപ്പെട്ടു. 
 
അന്വേഷണം ഊർജിതമാക്കണം: 
മഹിളാ അസോ.
 
തിമിരി വലിയപൊയിലിലെ ഷഹാനയുടെ കുടുംബത്തെ മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. ഷഹാനയുടെ മരണത്തിൽ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും ദുരൂഹത അകറ്റണമെന്നും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ, പി പത്മിനി, എം പി വി ജാനകി, കെ പി രജനി, സിപിഐ എം നേതാക്കളായ പി കമലാക്ഷൻ, കെ ദാമോദരൻ, ടി വി പുരുഷോത്തമൻ എന്നിവരും ഷഹനയുടെ വീട്ടിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top