27 April Saturday

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

തിരുവനന്തപുരം> ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. എ പി അനിൽകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നിര്‍ത്തലാക്കാന്‍ പാടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇക്കൊല്ലം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 20.07.2022 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത് പ്രകാരം ഫ്രഷ്/റിന്യൂവല്‍ വിഭാഗങ്ങളിലായി ആകെ എട്ട് ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നു.

എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിത
വുമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായതിനാല്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമെ പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ മാത്രം വെരിഫൈ ചെയ്താല്‍ മതിയെന്നുള്ള അറിയിപ്പ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് 29.11.2022-ല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ ഒഴിവാക്കിയതോടെ ആകെ ലഭ്യമായിക്കൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാന
ത്തോളം കുറവ് വരുമെന്നാണ് കാണുന്നത്. 2009-ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം. അതിനുശേഷം വര്‍ഷങ്ങളായി നല്‍കിവന്നിരുന്ന സ്‌കോളര്‍ഷിപ്പ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചശേഷം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരുപറഞ്ഞ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും അനുചിതമാണ്.മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top