26 April Friday

‘ചെലോൽത്‌ റെഡി ആകും , ചെലോൽത്‌ റെഡി ആകൂല.. ’ഫായിസിന്റെ വാക്കുകൾ ഏറ്റെടുത്ത്‌ മിൽമ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

കോഴിക്കോട് > കടലാസ്‌പൂവ്‌ ഉണ്ടാക്കുന്ന വീഡിയോയിൽ മുഹമ്മദ്‌ ഫായിസ്‌ പങ്കുവെച്ച  വാക്കുകൾ ഏറ്റെടുത്ത്‌ മിൽമ. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ  ‘ ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’എന്ന വാക്കുകളാണ്‌ മിൽമ പരസ്യത്തിനുപയോഗിച്ചത്‌.

കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകളടങ്ങിയ വാക്കുകളാണ്‌  സോഷ്യല്‍ മീഡിയയില്‍ തരംഗമായത്‌. ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല. ഇൻറത്‌ റെഡി ആയില്ല.  ഇമ്മക്ക് ഒരു കൊയപ്പല്യാ. എന്ന ആത്മവിശ്വാസത്തോടെയുള്ള ഫായിസിന്റെ വാക്കുകളടങ്ങിയ വീഡിയോ ലക്ഷങ്ങളാണു കണ്ടത്

മില്‍മ മലബാര്‍ മേഖലാ യൂണിയനാണു ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കിയത്. ‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല. പക്ഷേ ചായ എല്ലാര്‍തും ശരിയാകും, പാല്‍ മില്‍മ ആണെങ്കില്‍,’; എന്നായിരുന്നു പരസ്യത്തിലെ വാചകം. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ഫെയ്‌സ്ബുക്ക് പേജിലും വാട്‌സാപ്പ് ഗ്രൂപ്പിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്

ഇന്നലെ മിൽമ പരസ്യം നൽകിയ ഉടനെ  ഈ വാക്കുകളുടെ അവകാശം ഫായിസിനാണെന്നും അര്‍ഹമായ പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്‌ബുക്കിൽ നിരവധിപേർ എത്തിയിരുന്നു .

അതേസമയം, ഫായിസുമായി സംസാരിച്ചെന്നും അവന്റെ നിഷ്‌കളങ്കതയ്ക്കും ആത്മവിശ്വാസത്തിനും അംഗീകാരമായി സമ്മാനം നല്‍കുമെന്നും മില്‍മ മേഖലാ എം ഡി അറിയിച്ചു.

ജിദ്ദയില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി കിഴിശേരി കുഴിഞ്ഞോളം മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ്. കുഴിമണ്ണ ഇസത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസ് ജൂലൈ 22നാണു വീഡിയോ ചിത്രീകരിച്ചത്.

വീട്ടുകാര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഉമ്മയുടെ മൊബൈല്‍ ഫോണെടുത്ത് ആരും കാണാതെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.കുടംബ വാട്‌സാപ്പ്‌ ഗ്രൂപ്പിൽ നിന്നാണ്‌ വീഡിയോ വൈറലായത്‌.  മികച്ച മോട്ടിവേഷൻ എന്നും ഈ കൊച്ചുമിടുക്കന്റെ  ആത്മവിശ്വാസം കണ്ടുപഠിക്കണമെന്നും പറഞ്ഞാണ്‌ പലരും ഈ വീഡിയോ ഷെയർ ചെയ്‌തത്‌. നിരവധി ട്രോളുകളും ഈ വാചകം ഉപയോഗിച്ച്‌ ഇറങ്ങിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top