ബത്തേരി> മുക്കത്ത്‌നിന്നും മോഷ്ടിച്ച ടിപ്പർലോറിയും ഇതര സംസ്ഥാനക്കാരനായ മോഷ്ടാവിനെയും മണിക്കൂറുകൾക്കകം ഗുണ്ടൽപ്പേട്ടിൽ മുക്കം പൊലീസ് കൽപ്പറ്റ പൊലീസിന്റെ സഹായത്തോടെ പിടികൂടി. മധ്യപ്രദേശ് സ്വദേശി രാജേഷ് മർഖ (24)യാണ് പിടിയിലായത്. മുക്കത്ത് നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത യുഎംആർ കമ്പനിയുടെ ടിപ്പർ ലോറിയാണ് മുക്കം പാലത്തിന് സമീപം നിർത്തിയിട്ട സ്ഥലത്ത് നിന്നും തിങ്കൾ രാവിലെ മോഷണം പോയത്. പരാതി പ്രകാരം പൊലീസ് സമീപത്തെ സിസി ടിവികൾ പരിശോധിച്ചപ്പോൾ താമരശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് കണ്ടെത്തി.
താമരശേരിയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വയനാട് ഭാഗത്തേക്കാണ് ലോറി പോയതെന്നും മനസിലായി. ഇതിനിടെ ടിപ്പർ ഡ്രൈവർമാരുടെ വാട്‌സാപ് ഗ്രൂപ്പിലും ലോറി കളവുപോയതായ സന്ദേശമെത്തി. ഡ്രൈവർമാരിൽ ചിലർ ടിപ്പർ ഗുണ്ടൽപ്പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ടതായി വാട്‌സാപ് ഗ്രൂപ്പിലൂടെ മറുപടി നൽകിയതോടെ മുക്കം പൊലീസ് കൽപ്പറ്റ പൊലീസുമായി ബന്ധപ്പെട്ടു. ഈ സമയം കൽപ്പറ്റ പൊലീസ് ഇൻസ്‌പെക്ടർ സിജു കേസന്വേഷണവുമായി ബന്ധപ്പെട്ട് ഗുണ്ടൽപ്പേട്ടിലായിരുന്നു. സിജു ഗുണ്ടൽപ്പേട്ട പൊലീസിന്റെ സഹായത്തോടെ കേരള അതിർത്തിയിൽ നിന്നും 11 കിലോമീറ്റർ അപ്പുറം വനമേഖലയായ ആനക്കുളത്ത് നിർത്തിയിട്ട ടിപ്പർ പിടികൂടി. ഡീസൽ തീർന്നതിനാലാണ് മോഷ്ടാവ് ലോറി വഴിയിൽ ഉപേക്ഷിച്ചത്.
പിന്നീടുള്ള അന്വേഷണത്തിൽ പ്രതി രാജേഷ് മർഖയെയും പിടികൂടി. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..